മുംബൈ . സ്ത്രീകളുടെ ശരീരം മൂടിവെക്കുന്നതാണ് നല്ലതെന്ന് സൽമാൻ ഖാൻ പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച. ഷൂട്ടിങ് സെറ്റില്‍ സ്ത്രീകള്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് സല്‍മാന്‍ ഖാന്‍ നിര്‍ദേശിച്ചതായി യുവനടി പലക് തിവാരി നേരത്തെ പറഞ്ഞിരുന്നു. അതിന് പിറകെ ഇതാ തന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാൻ. സ്ത്രീ ശരീരം അമൂല്യമാണെന്നും അത് മറച്ചുവെക്കണമെന്നും ആണ് സൽമാൻഖാൻ പറഞ്ഞിരിക്കുന്നത്.
ആപ് കി അദാലത്ത് ടെലിവിഷൻ പരിപാടിയിലാണ് സൽമാൻഖാൻ ഇക്കാര്യം പറഞ്ഞത്. സിനിമകളില്‍ ഷര്‍ട്ടഴിച്ച് മാറ്റി ശരീരം പ്രദര്‍ശിപ്പിക്കാറുള്ള സല്‍മാന്റെ ഇത്തരം നിയമങ്ങള്‍ ഇരട്ടത്താപ്പല്ലെ എന്ന് പരിപാടിയിൽ അവതാരകനായ രജത് ശര്‍മ ചോദിക്കുകയുണ്ടായി.
‘അത് ഇരട്ടത്താപ്പല്ല. ഒരു സ്ത്രീയുടെ ശരീരം കൂടുതല്‍ അമൂല്യമാണെന്ന് എനിക്ക് തോന്നുന്നു, അതിനാല്‍ അത് മൂടിയിരിക്കുന്നതാണ് നല്ലത്. ഇത് പെണ്‍കുട്ടികളുടെ കാര്യം മാത്രമല്ല. ആണ്‍കുട്ടികളുടേയുമാണ്. അവര്‍ നമ്മടെ പെണ്‍കുട്ടികളേയും സഹോദരിയേയും ഭാര്യയേയും അമ്മയേയും നോക്കുന്ന രീതി എനിക്ക് ഇഷ്ടമല്ല,’ സല്‍മാൻ ഖാൻ പറഞ്ഞിരിക്കുന്നു.
സല്‍മാന്‍ ഖാന്‍ ഒരു പാരമ്പര്യവാദി ആണെന്നും തന്റെ സെറ്റിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണ് അങ്ങനെ പറഞ്ഞതെന്നും പലക് തിവാരി ന്യായീകരിക്കുന്നു. എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് അവരവരാണെന്നും പക്ഷേ തന്റെ സെറ്റിലെ പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടണം എന്നാണ് സല്‍മാൻ ഖാൻ ചിന്തിക്കുന്നതെന്നും പലക് തിവാരി പറഞ്ഞിട്ടുണ്ട്.