ലോകത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ സാമുവല്‍ ലിറ്റില്‍ അന്തരിച്ചു

അമേരിക്കയിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ സാമുവല്‍ ലിറ്റില്‍ അന്തരിച്ചു. ജയിലില്‍ പരോള്‍ ഇല്ലാതെ 2014 മുതല്‍ മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരുകയായിരുന്നു സാമുവല്‍. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എണ്‍പത് വയസ്സായിരുന്നു. സാമുവല്‍ മക്‌ഡൊവല്‍ എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്.

ലോകത്ത് സീരിയല്‍ കില്ലിംഗ് നടത്തിയിട്ടുള്ള ഏറ്റവും ഭീകരനെന്നറിയപ്പെടുന്ന കൊലയാളിയാണ് സാമുവല്‍. 1970 മുതല്‍ 2005 വരെ 93 പേരെ കൊലപ്പെടുത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയത് സാമുവലാണെന്ന് ടെക്‌സസ് കോടതി സ്ഥിരീകരിച്ചിരുന്നു. ബോക്‌സര്‍ കൂടിയായ സാമുവല്‍ കൊലപ്പെടുത്തിയവരില്‍ അധികവും മയക്കുമരുന്നിന് അടിമപ്പെട്ടവരേയും ലൈംഗിക തൊഴിലാളികളേയും ആയിരുന്നു.

ഓരോ തവണ ജയില്‍ മോചിതനാകുമ്പോഴും ഇയാള്‍ കൊലപാതകങ്ങള്‍ ചെയ്തിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 2012ല്‍ ഒരു മയക്കുമരുന്ന് കേസില്‍ പിടിയിലാകുമ്പോഴാണ് കൊലപാതക പരമ്പര പുറത്തുവരുന്നത്. 1975ല്‍ പതിനൊന്ന് സംസ്ഥാനങ്ങളിലായി നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് 26 തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.