ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി സന്ദീപ് നായര്‍, മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചു

തിരുവനന്തപുരം: ഇ.ഡി അറിയാതെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് ഇ.ഡി പറയാന്‍ നിര്‍ബന്ധിച്ചുവെന്നും ചോദ്യം ചെയ്യലില്‍ സന്ദീപ് വെളിപ്പെടുത്തി. അഞ്ച് മണിക്കൂറാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ക്രൈംബ്രാഞ്ച് സന്ദീപിനെ ചോദ്യം ചെയ്തത്. ഇ.ഡിയുടെ വിശദീകരണം കേള്‍ക്കാതെയാണ് ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയതെന്നും കോടതിയെ ക്രൈംബ്രാഞ്ച് കബളിപ്പിച്ചുവെന്നുമാണ് ഇ.ഡിയുടെ വാദം. ക്രൈംബ്രാഞ്ച് നടപടി സംശയാസ്പദമാണെന്ന് ഇ.ഡി വൃത്തങ്ങള്‍ ആരോപിക്കുന്നു.

മുഖ്യമന്ത്രി, സ്പീക്കര്‍, കെ.ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപിന്റെ മൊഴി. സന്ദീപിന്റെ മൊഴി ക്രൈംബ്രാഞ്ച് വീഡിയോയില്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോള്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു.
കോടതിയില്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് ഇ.ഡിയ്ക്ക് നല്‍കിയിട്ടില്ല.