മലബാറി വാദവുമായി കേരളത്തിൽ എസ് ഡി പി ഐ, മന്ത്രി പുംഗവന്മാര്‍ക്ക് തെരുവില്‍ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പ്

മലബാറി വാദവുമായി കേരളത്തിൽ എസ് ഡി പി ഐ. മലബാറിന്റെ നികുതി വിഹിതം മലബാറിന് തിരിച്ചു കൊടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെടുന്നു. ‘മലബാറിനോടുള്ള മുന്നണികളുടെ അവഗണന യാദൃശ്ചികമല്ല’ എന്ന പേരിൽ മലപ്പുറത്ത് സംഘടിപ്പിച്ച സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഷ്റഫ് മൗലവി. കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം തങ്ങളോട് കാണിക്കുന്ന അവഗണനയുടെ ആഴം പുതിയ തലമുറ തിരിച്ചറിഞ്ഞാല്‍ മന്ത്രി പുംഗവന്മാര്‍ക്ക് തെരുവില്‍ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെടുമെന്നാണ് എസ്ഡിപിഐ നേതാവ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ദശലക്ഷക്കണക്കിന് മലയാളികളുടെ ഉപജീവന മാര്‍ഗത്തിന് അവലംബിക്കുന്ന അറബി ഭാഷയുടെ പേരില്‍ കേരളത്തില്‍ ഒരു സര്‍വകലാശാല സ്ഥാപിക്കാന്‍ മനസ് കാണിക്കാത്തവര്‍ സംസ്‌കൃത സര്‍വകലാശാലയുടെ പേരില്‍ ഊറ്റംകൊള്ളുകയാണ്. ആളോഹരി വരുമാനവും അടിസ്ഥാന വികസനവും ഏറ്റവും കുറഞ്ഞ ജില്ലയാണ് മലപ്പുറം. മലബാര്‍ നേരിടുന്ന സാമൂഹികവും പ്രാദേശികവുമായ അസമത്വം വേദനാജനകമാണ്.

മലബാര്‍ മേഖലയുടെ പിന്നാക്കാവസ്ഥയ്ക്ക് പ്രധാന കാരണം മുന്നണികളുടെ സങ്കുചിത നിലപാട് തന്നെയാണ്. നാളിതുവരെ കേരളത്തിന്റെ മുഖ്യമന്ത്രിയായി വന്നിട്ടുള്ളതില്‍ ഭൂരിഭാഗവും മലബാറില്‍ നിന്നുള്ളവരാണ്. മുന്നണികള്‍ക്ക് നേതൃത്വം കൊടുക്കുന്നവരും പ്രധാന ഘടകകക്ഷികളുമെല്ലാം മലബാറില്‍ നിന്നുള്ളവരാണ് – അഷ്റഫ് മൗലവി പറയുന്നു.

സങ്കുചിത നിലപാടുകളുടെ പേരിൽ മലബാര്‍ ഇപ്പോഴും അവഗണനയില്‍ തുടരുന്നത്. മാറി മാറി വന്ന മുന്നണി സംവിധാനങ്ങള്‍ മലബാറിനോട് നീതി കാണിച്ചിട്ടില്ല. ഭരണം കൈയാളുമ്പോള്‍ വിഭവങ്ങളില്‍ നീതിപൂര്‍വം വിഹിതം നല്‍കേണ്ടവര്‍ മലബാറിനെ അവഗണിക്കുകയാണ്. എന്തെങ്കിലും വികസനം ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം മലബാറിലെ ജനങ്ങളുടെ ഉദാര മനസ്‌കത കൊണ്ടുകൂടിയാണ്. സ്വപ്രയത്നം കൊണ്ട് പ്രാപ്തി നേടിയ ഒരു തലമുറയ്ക്ക് തുടര്‍വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാത്തതും ജനസംഖ്യാനുപാതികമായി ചികില്‍സാ സൗകര്യമൊരുക്കാത്തതും മലബാറിന് അവകാശപ്പെട്ട ബജറ്റ് വിഹിതം അനുവദിക്കാത്തതും യാദൃശ്ചികമല്ല.

മലബാറിന്റെ അനിവാര്യമായ വികസനത്തിനും അവഗണന അവസാനിപ്പിക്കു ന്നതിനും അടിയന്തരമായ ഇടപെടലുകളുണ്ടാവണം. തങ്ങള്‍ക്ക് വോട്ടുബാങ്ക് കുറഞ്ഞ മേഖലയാണെന്നു കരുതി ഇടതു മുന്നണിയും അന്ധമായി വോട്ടു ചെയ്യുന്ന മേഖല എന്ന നിലയില്‍ വലതു മുന്നണിയും തുല്യമായ അവഗണനയാണ് മലബാറിനോട് കാണിക്കുന്നത്. ജനാധിപത്യബോധവും ഇച്ഛാശക്തിയുമുള്ള രാഷ്ട്രീയ നേതൃത്വത്തിന് മാത്രമേ സത്യസന്ധമായി പ്രശ്നം പരിഹരിക്കാന്‍ സാധിക്കു. പരിഹാരമുണ്ടാകുന്ന തരത്തിലേക്ക് പുതിയ തലമുറ സമരമേറ്റെടുക്കാന്‍ പ്രാപ്തമാകുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി നേതൃപരമായ പങ്കുവഹിക്കുമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞിരിക്കുകയാണ്.