കൊല്ലപ്പെട്ടവരെല്ലാം സ്ത്രീകള്‍,ഹൈദരാബാദില്‍ സീരിയല്‍ കില്ലര്‍ പിടിയില്‍

ഹൈദരാബാദ്: പതിനാറ് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കില്ലര്‍ ഹൈദരാബാദില്‍ അറസ്റ്റില്‍. ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സിന്റെയും രാച്ചക്കണ്ട പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റു ചെയ്ത വിവരം ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അഞ്ജനി കുമാറാണ് സ്ഥിരീകരിച്ചത്.

അറസ്റ്റിലായ മൈന രാമലു എന്നയാര്‍ 16 സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. ഇതില്‍ പല മൃതദേഹങ്ങളും അജ്‍ഞാതമാണെന്നു കണ്ടെത്തിയതിനാല്‍ കൊല്ലപ്പെട്ട എല്ലാവരെയും തരിച്ചറിയാനായിട്ടില്ലെന്ന് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മേഡക്, സൈബരാബാദ്, രാച്ചക്കണ്ട പ്രദേശങ്ങളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. ദിവസ വേതന തൊഴിലാളിയായി പ്രവര്‍ത്തുക്കുന്ന രാമലു ഹൈദരാബാദിലെ ബോരബന്ദയിലാണ് താമസിച്ചിരുന്നത്. രചകോണ്ട, സൈബരാബാദ് കമ്മീഷണറേറ്റുകള്‍ക്ക് കീഴില്‍ വിവിധ കേസുകളില്‍ നേരത്തെ 21 തവണ രാമുലുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ 16 എണ്ണം കൊലപാതകങ്ങളും നാലെണ്ണം മോഷണ കേസുകളുമായിരുന്നു.

ഈ കേസുകളിലൊന്നില്‍ രാമുലുവിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചെങ്കിലും പിന്നീട് പരോളില്‍ പുറത്തിറങ്ങി. അടുത്തിടെ മുളുഗു, ഘട്‌കേസര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നടന്ന രണ്ട് കൊലപാതകക്കേസുകളില്‍ രാമുലു പ്രതിയാണ്.

2003 മുതലാണ് ഇയാള്‍ കൊലപാതകങ്ങളും മോഷണവും ആരംഭിച്ചത്. ഇയാള്‍ ഇതുവരെ കൊലപ്പെടുത്തിയവരെല്ലാം സ്ത്രീകളാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.