റെയ്ഡ്നിടെ സെക്‌സ് വര്‍ക്കേഴ്‌സിനെ ഇനി അറസ്റ്റ് ചെയ്യാനാവില്ല.

ചെന്നൈ/ പൊലീസുകാര്‍ ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുമ്പോള്‍ ഇനി സെക്‌സ് വര്‍ക്കേഴ്‌സിനെ അറസ്റ്റ് ചെയ്യാനാവില്ല.അംഗീകൃത ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളിൽ റെയ്ഡിന്റെ ഭാഗമായി ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ പിഴ ഈടാക്കുകയോ ചെയ്യരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധിയുടെ അടിസ്ഥാനത്തിലാണിത്.

”ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ നടത്തുമ്പോള്‍ സെക്‌സ് വര്‍ക്കേഴ്‌സിനെ അറസ്റ്റ് ചെയ്യുകയോ പിഴ ഈടാക്കുകയോ ഉപദ്രവിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യരുത്, നിയമവിരുദ്ധമായ ലൈംഗിക തൊഴില്‍ കേന്ദ്രങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി,” എന്ന സുപ്രീംകോടതി വിധിയെ ഉദ്ധരിച്ച് കൊണ്ടാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് എന്‍. സതീഷ് കുമാര്‍ വിധി പറഞ്ഞത്. ലൈംഗിക തൊഴില്‍ കേന്ദ്രത്തിലെ ഒരു കസ്റ്റമര്‍ക്കെതിരെ ചുമത്തിയ എഫ്.ഐ.ആര്‍ റദ്ദ് ചെയ്തു കൊണ്ട് കോടതി ഉത്തരവിട്ടു.

”ലൈംഗിക തൊഴില്‍ കേന്ദ്രത്തില്‍ പെറ്റീഷണര്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് ആരോപിക്കുന്നുണ്ട് എന്നുകരുതി, പെറ്റീഷണര്‍ക്ക് പിഴ ഈടാക്കാനോ മറ്റ് ശിക്ഷ നല്‍കാനോ പാടില്ല. തങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി ലൈംഗികത്തൊഴിലാ ളികളെ ഇയാള്‍ സെക്‌സിന് വേണ്ടി നിര്‍ബന്ധിച്ചു എന്നും പറയാനാകില്ല.” ജസ്റ്റിസ് പറഞ്ഞു.

പ്രായപൂര്‍ത്തിയായ വ്യക്തി ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ പൊലീസ് അവരെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി വിധിയെ ശരിവെച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി പറയുകയുണ്ടായി. ചിന്ത്രാദിപേട്ടിലെ ഒരു ലൈംഗിക തൊഴില്‍ കേന്ദ്രത്തില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത ഉദയകുമാര്‍ എന്നയാള്‍ നല്‍കിയ ഹരജിയിലായിരുന്നു കോടതി വിധി ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ലൈംഗിക തൊഴില്‍ നിയമവിരുദ്ധമല്ലെങ്കിലും ലൈംഗിക തൊഴില്‍ കേന്ദ്രങ്ങള്‍ ഐ.പി.സി സെക്ഷന്‍ 370 പ്രകാരം നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്.