കണ്ണൂർ : കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഗവർണറെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇവരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാഹനം തടഞ്ഞ് ഇറക്കി. ഇത് പോലീസും പ്രവർത്തകരുമായി കൈയ്യാങ്കളിയിലേക്ക് നയിച്ചു.
മട്ടന്നൂരിൽ വിമാനമിറങ്ങി വയനാട്ടിലേക്ക് തിരിച്ച ഗവർണർക്ക് നേരെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധത്തിനിടെ ജില്ലാ സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചുവെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം തലസ്ഥാനത്തും എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെ വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്ക് പോകും വഴി ജനറൽ ആശുപത്രിക്കടുത്തും എ.കെ.ജി സെന്ററിന് സമീപത്തും ഗവർണർക്കു നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. രണ്ടിടത്തുമായി 14 എസ്.എഫ്.ഐക്കാർ പിടിയിലായി. എ.കെ.ജി സെന്ററിനടുത്ത് എട്ടും ജനറൽ ആശുപത്രിക്കടുത്ത് ആറും പേരെയാണ് കസ്റ്റഡിയിലെടുത്തത്.