മദ്യപിക്കാതിരുന്നപ്പോൾ ഫസ്ട്രേഷൻ വന്നു, രാത്രി ഉറക്ക ​ഗുളിക കഴിച്ചു- ഷക്കീല

സമൂഹത്തിന്റെ സദാചാര ആക്രമണങ്ങൾ ഏറെ നേരിടേണ്ടി വന്ന താരമാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമയുടെ ബോക്‌സ്ഓഫീസ് വാണിരുന്ന ഷക്കീല, സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പലപ്പോഴും പിന്നിലാക്കിയിട്ടുണ്ട്. സ്വന്തം കുടുംബം പോലും തള്ളിപ്പറയപ്പെട്ട താരത്തെ ലോകം മാറിയതോടെ അംഗീകരിക്കാൻ സമൂഹവും തയ്യാറാവുകയായിരുന്നു. മലയാളം മിനിസ്‌ക്രീനിൽ പോലും ഷക്കീല നിറ സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ ഊർമിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്.

സിനിമാ ലോകത്തെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ ഷക്കീല. ബി ​ഗ്രേഡ് സിനിമകളിൽ അഭിനയിക്കാൻ ആദ്യം മടിച്ചിരുന്നെന്ന് ഷക്കീല പറയുന്നു.അച്ഛനോട് വന്ന് കഥ പറയുകയും ശമ്പളക്കാര്യം സംസാരിക്കുകയും ചെയ്യും. അച്ഛൻ ഞങ്ങളെ ഷൂട്ടിം​ഗ് സ്ഥലത്ത് എത്തിക്കും. ഞാനും സഹോദരിയുമാണ് അഭിനയിക്കാനെത്തിയത്. എന്നാൽ സഹോദരി വല്ലാതെ കരഞ്ഞു. ഞാനും കരഞ്ഞു. ഇതൊക്കെ അച്ഛനോട് സംസാരിച്ചതാണെന്ന് സംവിധായകൻ. വേറെ വഴിയില്ലാതെ അത്തരം രണ്ട് സീനുകൾ ചെയ്തു. വീട്ടിൽ വന്ന് അച്ഛനോട് ഇക്കാര്യം പറഞ്ഞത് അദ്ദേഹം കാര്യമായെടുത്തില്ല. അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് അച്ഛൻ. ഞാൻ കള്ളം പറയുകയാണെന്ന് അദ്ദേഹം കരുതിയെന്ന് ഷക്കീല ഓർത്തു.

ഇനി മുതൽ ശമ്പളക്കാര്യം മാത്രം നിങ്ങൾ സംസാരിച്ചാൽ മതിയെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പിന്നീ‌ട് അച്ഛൻ മരിച്ച ശേഷം കിന്നാരത്തുമ്പികൾ എന്ന സിനിമ ചെയ്തു. അതിന് ശേഷമാണ് ഷക്കീല തരം​ഗം വന്നത്. എന്നാൽ അന്നൊന്നും താൻ ന​ഗ്നത കാണിക്കുന്ന സിനിമകളിൽ അഭിനയിച്ചിട്ടില്ലെന്നും ഷക്കീല വ്യക്തമാക്കി. സിനിമകളിൽ നിന്നും ഇടവേളയെടുത്ത സമയത്തെക്കുറിച്ചും നടി സംസാരിച്ചു.

കരിയറിലെ പീക്ക് സമയത്ത് ഒരു മണിക്കൂർ പോലും ഉറക്കം ലഭിച്ചിട്ടില്ല. ഇടവേളയെടുത്തപ്പോൾ വീട്ടിൽ വെറുതെ ഇരുന്നു. അപ്പോഴാണ് വണ്ണം വെച്ചത്. എങ്ങനെയിരുന്ന ആളാണ് ഇപ്പോൾ ഈ സ്ഥിതിയിലായെന്ന് ചിലർ പറയും. പക്ഷെ തനിക്കങ്ങനെ തോന്നിയിട്ടില്ല. കാരണം താരമായിരുന്നപ്പോഴും ഇപ്പോഴും ഞാൻ ഒരുപോലെയാണ്. ഷൂട്ടിം​ഗ് ഉണ്ടെങ്കിൽ ചെയ്യും. ഇല്ലെങ്കിൽ വീട്ടിൽ ഇരിക്കും. നാല് വർഷം അരുമമൃ​ഗങ്ങളെ വളർത്തി. അമ്മയുടെ പാചകം പഠിച്ചു. സന്തോഷത്തോടെയാണ് കഴിഞ്ഞത്. സമ്പാദിച്ച പണം ഉണ്ടായിരുന്നു. ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ലെന്നും ഷക്കീല വ്യക്തമാക്കി.

അടുത്ത കാലത്ത് തനിക്കുണ്ടായ വലിയൊരു വിഷമത്തെക്കുറിച്ചും ഷക്കീല തുറന്ന് സംസാരിച്ചു. ഒരു ദിവസം രാത്രി 8.30 മണി. അന്ന് ഞാൻ മദ്യപിച്ചില്ല. മനസിൽ എന്തോയൊരു ഫ്രസ്ട്രേഷൻ. ഞാൻ ഉറക്കു​ഗുളിക കഴിച്ച് ഉറങ്ങാൻ നോക്കി. പെട്ടെന്ന് മനസിൽ ഒരു ചിന്ത വന്നു. ചേച്ചി എന്നോട് ഏഴെട്ട് വർഷമായി സംസാരിക്കാറില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.

എല്ലാ അഭിമുഖങ്ങളിലും ഇക്കാര്യം പറയാറുണ്ട്. അത് കേട്ടിട്ടും എന്നോട് സംസാരിക്കാൻ ചേച്ചി തയ്യാറായിട്ടില്ല. ഉറക്കം വരാത്ത ആ ദിവസം വരെ പോയി കാണാൻ തീരുമാനിച്ചു. എനിക്ക് വേണ്ടി കാറോടിക്കുന്ന സതീഷ് അന്ന് ഒപ്പമില്ലായിരുന്നു. ചേട്ടന്റെ പെൺമക്കളുടെ ഭർത്താക്കൻമാരോട് പറഞ്ഞ് എനിക്കൊരു ഡ്രെെവറെ ഏർപ്പാടാക്കി.

ചേച്ചിയുടെ വീട് അറിയാമെങ്കിലും വഴി അറിയില്ലായിരുന്നു. ഞാൻ വരുന്ന വിവരമറിഞ്ഞ് ചേച്ചിയുടെ മൂത്തമകൾ പറഞ്ഞത് നിങ്ങൾ എന്തിനാണ് വരുന്നത്, വന്നാൽ പൊലീസിനെ പിടിച്ച് ഏൽപ്പിക്കുമെന്നാണ്. എന്നോട് നേരിട്ടല്ല പറഞ്ഞത്. വഴി തിരഞ്ഞ് പോയിക്കൊണ്ടിരിക്കവെ ഒരു സുഹൃത്ത് അവളുടെ ഭർത്താവുമായി പ്രശ്നമാണെന്ന് പറഞ്ഞ് വിളിച്ചു. ഇതോ‌ടെ താൻ നേരെ തിരിച്ചെത്തുകയായിരുന്നു. തന്റെ ശ്രദ്ധ തിരിച്ച് മടങ്ങി വരാൻ വേണ്ടി സുഹൃത്ത് മനപ്പൂർവം ചെയ്തതാണ് അതെന്നും ഷക്കീല വ്യക്തമാക്കി.