ഷാരോണും ​ഗ്രീഷ്മയും പരിചയപ്പെടുന്നത് ബസിൽ വെച്ച്, സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി

പാറശ്ലായിലെ ഷാരോണിന്റെ മരണം ആരുടെയും കണ്ണുനനയിക്കും, കാമുകിയായ ഗ്രീഷ്മ കഷായം നൽകിയിട്ടും അവളിൽ സംശയം തോന്നാതിരിക്കാൻ ഷാരോൺ വീട്ടിൽ ഡേറ്റു കഴിഞ്ഞ ജൂസ് കുടിച്ചുവെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. അത്രമാത്രം അവൻ അവളെ സ്നേഹിച്ചിട്ടും ​ഗ്രീഷ്മ എന്ന ക്രിമിനൽ കാട്ടിയതെല്ലാം വെറും അഭിനയം.

തമിഴ്നാട്ടിൽ പഠനത്തിന് പോകുമ്പോഴായിരുന്നു ​ഗ്രീഷ്മയും ഷാരോണും പ്രണയത്തിലാകുന്നത്. ബസിൽ വെച്ച് പരിചയപ്പെട്ട് പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. അഗാധമായ പ്രണയത്തിനൊടുവിൽ വെട്ടുകാട് പള്ളിയിൽ വന്ന് ഗ്രീഷ്മയുടെ ആവശ്യപ്രകാരം ഷാരോൺ താലി ചാർത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഗ്രീഷ്മയുടെ വീട്ടുകാർക്ക് അറിയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിവാഹം സംമ്പന്ധിച്ച കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. .

പാറശാല ഷാരോൺ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി തെളിവെടുക്കും. ഇതിനു ശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഷാരോണിൻെറ കൊലപതാകത്തിൻെറ ചുരുൾ അഴിഞ്ഞത്. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനും തെളിവുകൾ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് പറയുന്നു. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡയിൽ വാങ്ങി ചോദ്യംചെയ്യും

അതേസമയംഷാരോൺ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കമെന്ന് പോലീസ്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെൺകുട്ടി ഇന്റർനെറ്റിലും പരതിയെന്ന് പോലീസ് പറഞ്ഞു. ഇന്റർനെറ്റിൽ സെർച്ച് ചെയ്തതിന്റെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കഷായത്തിൽ കോപ്പർ സൾഫേറ്റാണ് ഗ്രീഷ്മ കലർത്തിയത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ ഇങ്ങനെ ചെയ്തതെന്നും പോലീസ് പറഞ്ഞു.