ആര്യന്‍ ഖാനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാന്‍, ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ കോടതിയിൽ സമർപ്പിച്ച് സമീര്‍ വാംഖഡെ

മുംബൈ: മയക്കുമരുന്ന് കേസിൽ അകത്തായ മകൻ ആര്യന്‍ ഖാനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാന്‍ തനിക്കയച്ചത് എന്ന് അവകാശപ്പെടുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ കോടതിയിൽ സമർപ്പിച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ. ബോംബെ ഹൈക്കോടതിയിലാണ് വാംഖഡെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമര്‍പ്പിച്ചത്. ചാറ്റിലെ സന്ദേശങ്ങൾ ഇങ്ങനെയാണ്.

‘അവനെ ജയിലിലേക്ക് അയക്കാതിരിക്കാന്‍ ഞാന്‍ നിങ്ങളോട് യാചിക്കുകയാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ തകര്‍ന്നുപോകും. ചില തത്പരകക്ഷികള്‍ കാരണം അവന്റെ പ്രസരിപ്പ് നഷ്ടമാകും. എന്റെ മകനെ മാറ്റിയെടുക്കുമെന്നാണ് നിങ്ങള്‍ എനിക്ക് വാക്കുതന്നത്. പകരം തകര്‍ന്ന നിലയില്‍ പുറത്തേക്ക് വരുന്ന സ്ഥലത്തേക്ക് അവനെ അയയ്ക്കരുത്. അത് അവന്റെ തെറ്റായിരുന്നില്ല’,. തന്നോടും കുടുംബത്തോടും ദയവുണ്ടാകണം.

മകന് അനുസരണക്കേടുണ്ട് എന്നാൽ ജയിൽ അടയ്ക്കാൻ മാത്രം കുറ്റവാളിയല്ല അവൻ. അത് താങ്കള്‍ക്കും അറിയാം. അലിവുണ്ടാകണം എന്നും ഷാരൂഖ് മകന് വേണ്ടി ചാറ്റിൽ അപേക്ഷിച്ചു. തന്നാല്‍ കഴിയുന്നതെന്ത് വേണമെങ്കിലും ചെയ്യാമെന്നും ഷാരൂഖ് ഖാന്‍ ഉറപ്പുനല്‍കിയെന്ന് സമീര്‍ വാംഖഡെ അവകാശപ്പെടുന്നു. തന്റെ മകനേ വീട്ടിലേക്ക് അയയ്ക്കണം. അച്ഛനെന്ന നിലയില്‍ താന്‍ യാചിക്കുകയാണെന്നും ചാറ്റില്‍ ഷാരൂഖ്പറയുന്നുമുണ്ട്.

നല്ലൊരു മനുഷ്യനെന്ന നിലയില്‍ എനിക്ക് താങ്കളെ അറിയാം. നമുക്ക് നല്ലതിന് വേണ്ടി ആശിക്കാമെന്നാണ് വാംഖഡെ മറുപടി നല്‍കുന്നത്. 2021 ഒക്ടോബര്‍ മൂന്നിനാണ് ക്രൂയിസ് ഷിപ്പിലെ റേവ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസമാണ് മകന് വേണ്ടി ഷാരൂഖ് സന്ദേശങ്ങൾ അയച്ചതെന്നാണ് വാംഖഡെയുടെ വാദം.