സിനിമ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.
ഇപ്പോളിതാ പുരസ്‌കാര പ്രഖ്യാപനത്തിന്റെ ദിവസമുണ്ടായ ഒരു സംഭവം പങ്കുവച്ചിരിക്കുകയാണ് ശോഭന ഇപ്പോൾ. മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി അവസാന പട്ടികയിൽ ഉൾപ്പെട്ടു എന്ന വിവരം ശോഭന നേരത്തെ അറിഞ്ഞിരുന്നു. ശേഷം പ്രാർത്ഥനയായിരുന്നു ശോഭനയുടെ മാർഗം. വേളാങ്കണ്ണിയിലും, വീടിനടുത്തുള്ള മറ്റൊരു പള്ളിയിലും പോയി ശോഭന മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. പക്ഷെ വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ പ്രതികരണം തന്നെ തകർത്തു എന്നാണ് ശോഭന പറയുന്നത്. ശോഭന തിരിച്ചെത്തിയപ്പോഴേക്കും പുരസ്‌കാര നിർണയം കഴിഞ്ഞിരുന്നു.
എന്റെ മോൾക്ക് കിട്ടിയില്ല’ എന്നായിരുന്നു അമ്മയുടെ പ്രതികരണം. ഇത് തന്നെ ആകെ തളർത്തി എന്ന് സുഹാസിനി മണിരത്നവുമായുള്ള സംഭാഷണത്തിൽ ശോഭന പറയുന്നു. ഒരു തമാശ ഒപ്പിക്കാൻ മാത്രമേ അമ്മ കരുതിയിരുന്നുള്ളൂ. എന്നാൽ ആ വാക്കുകൾ തളർത്തി. പക്ഷേ അപ്പോഴേക്കും അച്ഛൻ അത്യന്തം ആഹ്‌ളാദത്തോടെ മകൾക്ക് ദേശീയ പുരസ്‌കാരം ലഭിച്ച വിവരം അറിയിക്കുകയും ചെയ്തുവെന്ന് ശോഭന പറഞ്ഞു.