തച്ചിലേടത്ത് ചുണ്ടൻ ചെയ്യുമ്പോൾ അച്ഛനും മമ്മൂട്ടിയും തമ്മിൽ വഴക്കായിരുന്നു- ഷോബി തിലകൻ

മമ്മൂട്ടിയും അച്ഛനായ തിലകനും തമ്മിലുള്ള വഴക്കുകളെക്കുറിച്ച് തുറന്നുപറയുകയാണ് ഷോബി തിലകൻ. തച്ചിലേടത്ത് ചുണ്ടൻ സിനിമ ചെയ്യുന്ന സമയത്ത് അച്ഛൻ തിലകനും മമ്മൂട്ടിയും തമ്മിൽ വഴക്കായിരുന്നു. അത് എല്ലാ ദിവസവും ഞാൻ കാണാറുണ്ടായിരുന്നെന്നാണ് ഷോബി തിലകൻ ഒരു സ്വകാര്യ മാധ്യമത്തിന് അമുവദിച്ച അഭിമുഖത്തിൽ പറഞ്ഞത്. വാക്കുകൾ, സത്യം പറഞ്ഞാൽ ചിരിയോടെയാണ് ഞാനത് കാണുന്നത്. എനിക്കതിൽ ഒരു ടെൻഷനും തോന്നിയിട്ടില്ല. അച്ഛൻ അയാളങ്ങനെ പറഞ്ഞത് ശരിയല്ലല്ലോ എന്നൊക്കെ പറയും. ഞാൻ അച്ഛനെ എതിർക്കാനോ അനുകൂലിക്കാനോ പോവാറില്ല. എനിക്കറിയാം ഇത് രണ്ട് ദിവസം കഴിഞ്ഞാൽ റെഡി ആവുമെന്ന്.

രണ്ട് പേരും ഒരേ സ്വഭാവക്കാരാണ്. രണ്ട് പേർക്കും വഴക്കുണ്ടാക്കുന്നത് ആത്മസംതൃപ്തിയാണ്. ഒരു വഴക്കുണ്ടായി ചിലപ്പൊ രണ്ട് മിനിറ്റ് കഴിയുമ്പോൾ അത് മാറും. അച്ഛൻ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാനിരുന്ന മൂന്നോളം സിനിമകൾ തച്ചിലേടത്ത് ചുണ്ടന് ശേഷം ഉണ്ടായിരുന്നു. അതിന്റെ പ്രൊഡ്യൂസർമാരെ വിളിച്ചിട്ട്, ‘ആരെയെങ്കിലും പറഞ്ഞ് വിട്ടാൽ അഡ്വാൻസ് തിരിച്ച്‌ തന്നേക്കാം. മമ്മൂട്ടിയുടെ കോമ്പിനേഷൻ എനിക്ക് വേണ്ട. ഞാനയാളുടെ കൂടെ അഭിനയിക്കുന്നില്ല’ എന്ന് പറഞ്ഞ് അഡ്വാൻസ് തിരിച്ച്‌ കൊടുത്തു. ഉടൻ മമ്മൂക്ക വിളിച്ച്‌ സംസാരിച്ച്‌ പ്രശ്‌നങ്ങളൊക്കെ തീർത്തു. അത്രേയുള്ളു കാര്യം

കുഞ്ഞുമോൻ താഹ സംവിധാനം ചെയ്ത ഓമനത്തിങ്കൾക്കിടാവോ എന്ന ടെലിഫിലിമിൽ അഭിനയിച്ച് മലയാള ടെലിവിഷൻ രംഗത്തേക്ക് ചുവടുവച്ച താരമാണ് ഷോബി തിലകൻ. ‘നാറാണത്തു തമ്പുരാൻ’ എന്ന ചിത്രത്തിൽ നടൻ ബാബുരാജിനു ശബ്ദം കൊടുത്തുകൊണ്ട് സിനിമാ ഡബ്ബിംഗ് രംഗത്തേക്ക് പ്രവേശിച്ചു.

അച്ഛൻ തിലകനോടൊപ്പം നാടകത്തിൽ സഹസംവിധായകനായി ജോലി ചെയ്തിട്ടുള്ള ഷോബി അച്ഛന്റെ സംവിധാനമേൽ‌നോട്ടത്തിൽ അഞ്ച് വേദികളിൽ നാടകത്തിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അഞ്ച് തമിഴ് സിനിമകൾക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. യാത്ര, ഗ്രേറ്റ് ഫാദർ, പുതിയ നിയമങ്ങൾ എന്നീ ചിത്രങ്ങളുടെ തമിഴ് പതിപ്പിനു മമ്മൂട്ടിയ്ക്കു വേണ്ടി ഡബ്ബ് ചെയ്തത് ഷോബി തിലകനാണ്