ഹത്രാസ് അപകടം, നാലു പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ ആറുപേർ അറസ്റ്റിൽ

ഉത്തർപ്രദേശ്: ഹത്രാസിൽ ആള്‍ദൈവത്തിന്റെ പ്രാര്‍ഥനാസമ്മേളനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ആറുപേർ അറസ്റ്റിൽ. അറസ്റ്റ് ചെയ്ത ആറുപേരില്‍ നാലു പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.

കേസിലെ പ്രധാനപ്രതിയായി എഫ്‌ഐആറില്‍ പേരുള്ള ദേവ് പ്രകാശ് മധുകറിനേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പോലീസ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

അറസ്റ്റിലായ പ്രതികള്‍ സത്സംഗിന്റെ സംഘാടകരാണ് അറസ്റ്റിലായവരെന്നാണ് യുപി പോലീസ് പറയുന്നത്. ക്രൗഡ് മാനേജ്മെന്റിന്റെ ചുമതലയുള്ള സന്നദ്ധപ്രവര്‍ത്തകരാണെന്ന് പോലീസ് വെളിപ്പെടുത്തി. പരിപാടികളില്‍ ഇവരാണ് ആള്‍ക്കൂട്ടത്തെ പൂര്‍ണ്ണമായും നിയന്ത്രിച്ചിരുന്നത്. പോലീസോ മറ്റു ഭരണകൂട സംവിധാനങ്ങളോ ഇതിന്റെ ഭാഗമാകാന്‍ ഇവര്‍ അനുവദിച്ചിരുന്നില്ലെന്നും അലിഗഢ് ഐജി ശലഭ് മാത്തൂര്‍ പറഞ്ഞു.

മുഖ്യ സന്നദ്ധപ്രവര്‍ത്തകനാണ് ഒളിവിലുള്ള ദേവ് പ്രകാശ് മധുകര്‍. ഇയാളുടെ അറസ്റ്റിനായി പോലീസ് കോടതിയില്‍നിന്ന് ജാമ്യമില്ലാ വാറണ്ട് തേടിയിട്ടുണ്ട്.

അതേസമയം. സത്സംഗിന് നേതൃത്വം നല്‍കിയ ഭോലെ ബാബയ്‌ക്കെതിരെ പോസീസ് ഇതുവരെ കേസെടുത്തിട്ടില്ല. എന്നാല്‍, ഇയാളെ ചോദ്യംചെയ്‌തേക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.