അഴിഞ്ഞാടി ട്രാന്‍സ് യുവതികള്‍, ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ്, ആറ് ട്രാന്‍സ് യുവതികള്‍ പിടിയില്‍

സാമൂഹ്യ പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത കേസില്‍ ആറ് ട്രാന്‍സ് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ആക്രമിക്കുന്ന വിവരം ഫേസ്ബുക്ക് ലൈവിലൂടെ പുറം ലോകത്തെ അറിയിച്ചാണ് സാമൂഹ്യ പ്രനവര്‍ത്തകനായ ആസിഫ് പോലീസിനെ വിളിച്ചുവരുത്തി രക്ഷപ്പെട്ടത്. മംഗളൂരു സുറത്കലില്‍ ടോള്‍ഗേറ്റിനെതിരെ സമരം ചെയ്യുകയായിരുന്നു ഇദ്ദേഹം.

ടോള്‍ ഗേറ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ദക്ഷിണ കന്നഡ സ്വദേശിയായ ആസിഫ് സമരം ചെയ്ത് വന്നത്. കഴിഞ്ഞ ദിവസം രാത്രി ട്രാന്‍സ് യുവതികള്‍ എത്തി ആസിഫിന് നേരെ ആക്രമണം അഴിച്ച് വിടുകയുമായിരുന്നു. ആദ്യം രണ്ട് ട്രാന്‍സ് യുവതിള്‍ അര്‍ധരാത്രിയോടെ എത്തി ആസിഫുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് നാല് പേര്‍ കൂടി സംഘടിച്ച് എത്തി ആസിഫിനോട് അശ്ലീല ചുവയോടെ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ആക്രമിക്കുകയുമായിരുന്നു.

ഇതെല്ലാം ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ ആസിഫ് പുറത്ത് വിട്ടു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുകയും ആസിഫിന്റെ പരാതിയില്‍ ആറ് ട്രാന്‍സ് യുവതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വാസവി, ലിപിക, ഹിമ, ആദ്യ, മായ, മൈത്രി എന്നിവരാണ് പിടിയിലായത്. ഇവരെല്ലാം പാണ്ഡവപുരം താലൂക്ക് കേന്ദ്രീകരിച്ച് താമസിച്ചുവരുന്നവരാണ്. മംഗളൂരു സിറ്റി പൊലീസ് കമ്മിഷണറാണ് അറസ്റ്റ് വിവരമറിയിച്ചത്.