ആറാം ക്ലാസിലെ നൂറോളം വിദ്യാർഥികൾക്ക് ചൊറിച്ചിലും ശ്വാസ തടസവും, ആരോഗ്യവിഭാഗം സ്‌കൂളിലെത്തി പരിശോധന നടത്തി

തിരുവനന്തപുരം. സ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ചൊറിച്ചിലും ശ്വാസ തടസ്സവും. വെഞ്ഞാറമൂട് ആലന്തറ സര്‍ക്കാര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും നേരിട്ടത്. വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ചയിലേറെയായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായിട്ടാണ് രക്ഷിതാക്കള്‍ പറയുന്നത്.

പകര്‍ച്ച വ്യാധിയാണെന്നാണ് സംശയം. തുടര്‍ന്ന് സ്‌കൂളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ ചൊവ്വാഴ്ച ഉച്ചയോടെ അടച്ചു. ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ചൊറിച്ചിലുണ്ടായത്. ചൊറിച്ചില്‍ ആദ്യം ഉണ്ടായ വിദ്യാര്‍ഥികള്‍ക്ക് വേണ്ട പരിചരണം നല്‍കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

തുടര്‍ന്ന് വെള്ളിയാഴ്ചയോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്ലാസ് വൃത്തിയാക്കുകയും കുട്ടികളെ മറ്റൊരു ക്ലാസിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച കുട്ടികളെ അതേ ക്ലാസില്‍ തന്നെ വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ വീണ്ടും ചൊറിച്ചില്‍ അനുഭവപ്പെടുകയായിരുന്നു.

അതേസമയം ആദ്യഘട്ടത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടപ്പൊള്‍ അധ്യാപകര്‍ വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്നാണ് ആക്ഷേപം. വിവരം രക്ഷിതാക്കളാണ് ആരോഗ്യ വകുപ്പില്‍ അറിയിച്ചത്.