വൈപ്പിനിൽ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; അയൽവാസിക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കും

എറണാകുളം വൈപ്പിൻ നായരമ്പലത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. സിന്ധുവിന്റെ മകൻ അതുലാണ് മരിച്ചത്. മകൻ അതുലിന് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇന്ന് പുലർച്ചെ എറണാകുളത്തെ ലൂർദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

അതേസമയം സംഭവത്തിൽ അയൽവാസിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുക്കും. നായരമ്പലം സ്വദേശിനി സിന്ധു ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ യുവതി നൽകിയ മരണ മൊഴിയിൽ നായരമ്പലം സ്വദേശിയായ ദിലീപിൻറെ പേര് പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിനെ ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ഇയാൾക്കെതിരെ ഇവർ രണ്ടു ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് സിന്ധുവിനെയും മകനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.