ബലാത്സംഗക്കേസിൽ ശ്രീകാന്ത് വെട്ടിയാറിന് മുൻകൂർ ജാമ്യം

യുവതിയുടെ ബലാത്സം​ഗ പരാതിയിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതി ആണ് ശ്രീകാന്തിന് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്‍റെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു ഹർജിക്കാരിന്‍റെ വാദം. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് നേരത്തെ കേസെടുത്തിരുന്നത്.

കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനിടെ ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. വെട്ടിയാറിനെതിരെ ബലാത്സംഗ പരാതി നൽകിയ കൊല്ലം സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പെൺകുട്ടിയുടെ മൊഴിയെടുത്തത്. ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ആദ്യം ഫേസ്ബുക്കിലൂടെ താന്‍ ആരാണെന്ന് പറയാതെയാണ് പരാതിക്കാരി ശ്രീകാന്ത് വെട്ടിയാര്‍ തന്നെ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. ‘വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്‍റ്’ എന്ന പേജ് വഴിയായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് നേരിട്ടെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മറ്റൊരു മീ ടൂ ആരോപണവും ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ഇതേ ഫേസ് ബുക്ക് പേജില്‍ വന്നിട്ടുണ്ട്