ശ്രീലങ്കയില്‍ രാജപക്‌സെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയില്‍ സര്‍ക്കാര്‍വിരുദ്ധ വികാരം രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്‌.

അഞ്ചാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ്‌ ലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ലങ്കന്‍ പ്രസിഡന്റ് വീണ്ടും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്.

പാര്‍ലമെന്റിനുപുറത്ത് വ്യാഴാഴ്ച അര്‍ധരാത്രി വലിയ പ്രതിഷേധം നടന്നിരുന്നു. തൊഴിലാളിസംഘടനകള്‍ രാജപക്‌സെയുടെ രാജിയാവശ്യപ്പെട്ട് വെള്ളിയാഴ്ച ഹര്‍ത്താലും നടത്തിയിരുന്നു. ലങ്കയില്‍ രാജ്യവ്യാപകമായി സ്‌കൂളുകളും കടകളും അടഞ്ഞുകിടക്കുകയാണ്.