മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനങ്ങൾ ആലപിച്ചു അകാലത്തിൽ വിടപറഞ്ഞുപോയ ഗായികയാണ് രാധിക തിലക്. രാധികയുടെ ഓർമ്മകളിൽ ജീവിക്കുകയാണ് ഭർത്താവ് സുരേഷ് കൃഷ്ണയും മകൾ ദേവികയും. അമ്മയെ ഓർത്ത് മകൾ പാടിയ ഗാനം കഴിഞ്ഞ ദിവസം വൈറലായിരുന്നു
2015 സെപ്റ്റംബർ 20നായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മലയാളികളുടെ പ്രിയ ഗായിക രാധിക അന്തരിച്ചത്. 70ലധികം ചലച്ചിത്രഗാനങ്ങൾ് രാധിക ആലപിച്ചിട്ടുണ്ട്. രോഗമെത്തിയതോടെ സംഗീതരംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു രാധിക. മെക്കാനിക്കൽ എഞ്ചിനീയറായ സുരേഷ് കൃഷ്ണനാണ് രാധികയുടെ ഭർത്താവ്. ദേവികയാണ് മകൾ. ഇപ്പോഴും അമ്മയുടെ ഓർമ്മകളിലാണ് ദേവിക ജീവിക്കുന്നത്. സംഗീതലോകത്ത് എല്ലാവരോടും സ്‌നേഹം കാത്തു സൂക്ഷിച്ചിരുന്ന ആളായിരുന്നു രാധിക. ഇന്നും രാധികയുടെ വേർപ്പാട് അടുത്ത സുഹൃത്തുക്കൾക്കും സംഗീത ആസ്വാദകർക്കും വിട്ടുമാറിയിട്ടില്ല.
ഇപ്പോൾ തന്റെ അനുജത്തിയെ പോലെ സ്‌നേഹിച്ച രാധികുടെ വേർപാടിനെക്കുറിച്ച് ഗായിക സുജാത പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
എന്റെ അനിയത്തി പാടിയ പാട്ടാണ് എന്നു പറഞ്ഞുകൊണ്ടായിരുന്നു സുജാത രാധിക തിലകിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. അവൾ ആഗ്രഹിച്ച രീതിയിൽ സിനിമാമേഖലയിൽ വളരാൻ കഴിഞ്ഞില്ല. പക്ഷെ, പാടിയ പാട്ടുകളിലെല്ലാം അവൾ അവളുടെ കയ്യൊപ്പ് ഇട്ടിട്ടാണ് പോയത്. ഒരു ചേച്ചിയെ ഒരുപാട് ആരാധിക്കുന്ന അനിയത്തി ആയിരുന്നു രാധികയെന്നും സുജാത പറയുന്നു. വൈകുന്നേരങ്ങളിലാണ് താൻ അവളെ ഒരുപാട് മിസ് ചെയ്യാറുള്ളത്. വൈകുന്നേരം താൻ ടെറസിൽ നടക്കാൻ പോകാറുണ്ടെന്നും ആറുമണി മുതൽ ആറര വരെ രാധികയുമായി ഫോണിൽ സംസാരിക്കുമായിരുന്നുവെന്നും സുജാത പറയുന്നു.
തങ്ങൾ അന്യോന്യം എല്ലാം പറയുമെന്നും സുജാത കൂട്ടിച്ചേർക്കുന്നു. ഇവിടെ നടക്കുന്ന കാര്യങ്ങൾ രാധികയും ചെന്നൈയിലെ കാര്യങ്ങൾ താനും പറയും. രാധികയ്ക്ക് വയ്യാതെ വീട്ടിൽ ഇരിക്കേണ്ടി വന്ന സമയത്തും ഇങ്ങനെ വർത്തമാനം പറയാറുണ്ടായിരുന്നുവെന്നും രാധികയുടെ വേർപാടിൽ നിന്നും തങ്ങളുടെ കുടുംബം ഇതുവരെയും കരകയറിയിട്ടില്ലെന്നും സുജാത പറയുന്നു. നിറകണ്ണുകളോടെയാണ് സുജാത രാധികയെക്കുറിച്ച് പറഞ്ഞത്.