ന്യൂഡൽഹി. സുകേഷ് ചന്ദ്രശേഖർ എന്നെ വഞ്ചിച്ചു, എന്റെ ജീവിതം നരകമാക്കി ജാക്വലിന്‍ ഫെര്‍ണാണ്ടസ് കോടതിയില്‍. തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിനെതിരെ ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
സുകേഷ് തന്റെ വികാരങ്ങള്‍ക്കൊപ്പം കളിച്ച് ജീവിതം നരകമാക്കി മാറ്റി. എന്നെ തെറ്റിദ്ധരിപ്പിച്ചു. എന്റെ കരിയറും ഉപജീവനവും നശിപ്പിച്ചു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് സുകേഷിനെ പരിചയപ്പെട്ടതെന്നും ആരോ തന്നെ കബളിപ്പിക്കുന്നതായി തോന്നിയിരുന്നതായും താരം പറയുകയുണ്ടായി. കോടതിയില്‍ നടി സമര്‍പ്പിച്ച വിവരങ്ങള്‍ ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നു.
‘സുകേഷ് ചന്ദ്രശേഖര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണെന്ന് എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാന്‍ മുത്തത്തിലിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുന്നത്. സണ്‍ ടിവിയുടെ ഉടമയാണെന്ന് സ്വയം പരിചയപ്പെടുത്തിയ സുകേഷ്, ജയലളിത തന്റെ അമ്മായിയാണെന്നും അവകാശപ്പെട്ടിരുന്നു. താനൊരു വലിയ ആരാധകനാണെന്നും തെന്നിന്ത്യയിലും സിനിമകള്‍ ചെയ്യണമെന്നും സണ്‍ ടിവിയുടെ ഉടമ എന്ന നിലയില്‍ നിരവധി പ്രൊജക്ടുകള്‍ അണിയിച്ചൊരുക്കിയിട്ടുണ്ടെന്നും സുകേഷ് പറഞ്ഞിരുന്നു.. തെന്നിന്ത്യന്‍ സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.’ – താരം പറഞ്ഞു.
‘രണ്ടുപേരും ദിവസവും മൂന്ന് തവണയെങ്കിലും കോളുകളിലും വീഡിയോ കോളുകളിലും സംസാരിക്കാറുണ്ടായിരുന്നു. ഷൂട്ടിംഗിന് മുമ്പ് രാവിലെയും പകലും രാത്രിയില്‍ ഉറങ്ങുന്നതിനുമുമ്പ് സുകേഷ് വിളിക്കാറുണ്ടായിരുന്നു. ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഒരു മൂലയില്‍ നിന്ന് ഒരു കര്‍ട്ടനും സോഫയുടെയും പശ്ചാത്തലത്തില്‍ ഇരുന്നാണ് വിളിച്ചിരുന്നത്’,നടി പറഞ്ഞു.
2021 ഓഗസ്റ്റ് 8-നാണ് നടിയും സുകേഷും അവസാനമായി ഫോണിൽ സംസാരിച്ചത് . ‘ഈ തീയതിക്ക് ശേഷം അദ്ദേഹം എന്നെ ബന്ധപ്പെട്ടില്ല. ആഭ്യന്തര മന്ത്രാലയത്തി ലെയും നിയമ മന്ത്രാലയത്തിലെയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആള്‍മാറാട്ടം നടത്തിയതിന് അറസ്റ്റ് ചെയ്തതായി ഞാന്‍ പിന്നീട് മനസ്സിലാക്കി.’നടി പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നു.
സുകേഷിനും പിങ്കി ഇറാനിക്കും എന്നെ വഞ്ചിക്കാന്‍ ഉദ്ദേശം ഉണ്ടായിരുന്നു. സുകേഷ് എന്നെ കബളിപ്പിച്ചു. അപ്പോഴാണ് ഞാന്‍ സുകേഷിന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് അറിഞ്ഞത്. യഥാര്‍ത്ഥ പേര് സുകേഷ് എന്നാണെന്ന് അപ്പോഴാണ് മനസ്സിലാക്കിയത്. സുകേഷിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പശ്ചാത്തലവും പിങ്കിക്ക് അറിയാമായിരുന്നു. എന്നാല്‍ അവള്‍ ഇക്കാര്യം എന്നോട് വെളിപ്പെടുത്തിയിട്ടില്ല – ജാക്വലിന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
‘എനിക്ക് കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടി വന്നപ്പോള്‍, സുകേഷിന്റെ സ്വകാര്യ ജെറ്റ് ഉപയോഗിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. എനിക്കായി കേരളത്തില്‍ ഒരു ഹെലികോപ്റ്റര്‍ യാത്രയും സംഘടിപ്പിച്ചു തന്നു. ചെന്നൈയില്‍ വെച്ച് സുകേഷിനെ കണ്ട രണ്ട് അവസരങ്ങളിലും സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്തിട്ടുണ്ട് ‘ താരം പറഞ്ഞു.