ആസ്വദിച്ചത് മതി, ജയിലിലേക്ക് മടങ്ങിപ്പോകൂ; കോവിഡ് കാല പരോളില്‍ ഇറങ്ങിയവരോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് പരോള്‍ ലഭിച്ച തടവ് പുള്ളികള്‍ ഉടന്‍ ജയിലുകളിലേക്ക് മടങ്ങിപ്പോകേണ്ടി വരുമെന്ന് സുപ്രീം കോടതി. അടുത്ത വെള്ളിയാഴ്ച ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ടി.പി കൊലക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെ പരോള്‍ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിലാണ് കോടതിയുടെ പരാമര്‍ശം. നിലവില്‍ കേരളത്തില്‍ കോവിഡ് ഭീഷണി ഇല്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവും, ജസ്റ്റിസ് ബി ആര്‍ ഗവായിയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് പരോളില്‍ ഇറങ്ങിയവര്‍ ആവശ്യത്തിന് ആസ്വദിച്ചു. ഇനി ജയിലിലേക്ക് മടങ്ങി പോകാന്‍ തയ്യാറാകാനും കോടതി നിര്‍ദേശിച്ചു.

ടി പി കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കെ സി രാമചന്ദ്രന്‍ ഉള്‍പ്പെടെ വിവിധ കേസുകളിലെ പ്രതികള്‍ ആണ് പരോള്‍ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശ് ആവശ്യപ്പെട്ടു. മറ്റ് ചില പരോള്‍ പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ് ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി വി സുരേന്ദ്ര നാഥ്, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.