നടിയെ ആക്രമിച്ച കേസിൽ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി . വിവാദമായ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. നേരത്തെ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു.

ഇതേത്തുടര്‍ന്നാണ് സുനി സുപ്രീം കോടതിയെ സമീപിച്ചത്. ആറു വര്‍ഷത്തിലേറെയായി ജയിലില്‍ വിചാരണ തടവുകാരനായി തുടരുകയാണ്. കേസിന്റെ വിചാരണ അനന്തമായി നീണ്ടു പോകുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സുനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കഴിഞ്ഞയാഴ്ച പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായിരുന്നത്.