സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി; വെളിപ്പെടുത്തലുമായി കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി ഉണ്ടാക്കുന്നതാണെന്ന വെളിപ്പെടുത്തലുമായി കസ്റ്റംസ്. രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയില്ലുള കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കേസില്‍ സുപ്രധാനമായ തെളിവുകളാണ് ഇരുവരുടെയും പക്കല്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കി.

സ്വപ്ന സുരേഷിനേയും സരിത്തിനേയും ഒരാഴ്ചത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. ഇരുവരുടെയും രഹസ്യമൊഴി കേസില്‍ കൂടുതല്‍ തുമ്പുണ്ടാക്കിയിട്ടുണ്ട്. ഇരുവരുടെയേും വെളിപ്പെടുത്തലുകള്‍ പ്രകാരം കൂടുതല്‍ വിദേശ പൗരന്മാര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. കേസന്വേഷണം വിദേശത്തേക്ക് നീങ്ങുമെന്നും വിദേശ പൗരന്മാരുടെ സന്ദര്‍ശനത്തെക്കുറിച്ച് പരിശോധിക്കേണ്ടത് ഉണ്ടെന്നും കസ്റ്റംസ് അറിയിച്ചു.

എറണാകുളം ജെ.എഫ്.സി.എം മൂന്നാം കോടതിയാണ് സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തിയത്. രഹസ്യമൊഴി സീല്‍ഡ് കവറിലാക്കി കസ്റ്റംസ് കേസ് പരിഗണിക്കുന്ന എ.സി.ജെ.എം കോടതിക്ക് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കസ്റ്റംസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് സ്വപ്നയെയും സരിത്തിനെയും എ.സി.ജെ.എം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രഹസ്യമായി ചിലത് പറയാനുണ്ടെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു.