നെതർലൻഡിൽ നടന്ന വനിതാ ഹോക്കി ലോകകപ്പിൽ ഗോളുകൾക്ക് യാതൊരു പഞ്ഞവുമിലായിരുന്നു. എന്നാൽ അതിലൊരു ഗോൾ ഒരു വിവാഹത്തിന് വഴിയൊരുക്കിയ കാഴ്ചക്ക് ലോകം ഒന്നടങ്കം സാക്ഷിയായി.
ആതിഥേയരായ നെതർലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ ഗോൾ നേടിയ ചിലിയുടെ ഫ്രാൻസിസ്ക ടാലയുടെ വിവാഹമാണ് ഗോൾ നേട്ടത്തോടെ ഉറപ്പിക്കപ്പെട്ടത്. മത്സരത്തിന് ഇറങ്ങും മുന്പ് ചിലി താരം താൻ ഗോൾ നേടിയാൽ കാമുകനോട് വിവാഹാഭ്യർഥന നടത്തുമെന്ന് ടീമംഗങ്ങളോട് പറയുകയായിരുന്നു.
രണ്ടാം ക്വാർട്ടറിലെ അഞ്ചാം മിനിറ്റിൽ ഗോൾ നേടിയ ടാല മത്സരത്തിനു ശേഷം സ്റ്റേഡിയത്തിൽ വച്ചുതന്നെ കാമുകനോട് വിവാഹാഭ്യർഥന നടത്തി വാക്കുപാലിക്കുകയാണ് ഉണ്ടായത്. സമ്മതമെന്ന് കാമുകൻ പറഞ്ഞതോടെ ടാലയ്ക്ക് അഭിനന്ദനം അറിയിച്ച് സഹതാരങ്ങളും ഓടിയെത്തുകയായിരുന്നു.
ചിലിയുടെ തലസ്ഥാനമായ സാന്തിയാഗോയിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ആളാണ് ടാല. ടാലയ്ക്ക് പിന്തുണ അറിയിക്കാൻ കാണിയായി കാമുകനും മത്സരങ്ങൾക്ക് എത്തുന്നത് പതിവാണ്. ചിലി ആദ്യമായാണ് വനിതാ ലോകകപ്പിന് യോഗ്യത നേടുന്നത്. ടാല ടീമിന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയത് ആവേശപൂർവം ആഘോഷിക്കുന്ന കോച്ചിന്റെ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.