ദയാ ബായിയെ സമരം നിർത്താൻ പിണറായി സർക്കാർ പറഞ്ഞു പറ്റിച്ചു, മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകള്‍ പാഴ്വാഗ്ദാനങ്ങള്‍ മാത്രം.

കാസര്‍കോട്. സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹര സമരം നടത്തിയ സാമൂഹിക പ്രവര്‍ത്തക ദയാ ബായിയ്ക്ക് മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകള്‍ പാഴ്വാഗ്ദാനങ്ങള്‍ മാത്രം. മന്ത്രിമാര്‍ രേഖാമൂലം നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് 18 ദിവസം നടത്തിയ നിരാഹാര സമരം കഴിഞ്ഞ 19 -ാം തിയതിയാണ് ദയാബായി അവസാനി പ്പിക്കുന്നത്. പാഴ്വാഗ്ദാനങ്ങള്‍ നൽകി ദയാ ബായിയെ സർക്കാർ കബളിപ്പിക്കു കയായിരുന്നു. ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം തേടി ആഴ്ചകളോളം ദയാ ബായി നിരാഹര സമരം നടത്തിയത്.

ദയാബായി സമരം അവസാനിപ്പിച്ച് 10 ദിവസം കഴിയുമ്പോള്‍ കാസര്‍കോട് ജില്ലയിലെ 34 നഴ്സിങ്ങ് ഓഫീസര്‍മാരെയാണ് (ഗ്രേഡ് 1) സര്‍ക്കാര്‍ ഒറ്റയടിക്ക് സ്ഥലം മാറ്റുകയാ യിരുന്നു. 34 നഴ്സിങ്ങ് ഓഫീസര്‍മാരെ മാറ്റിയതിന് പകരമായി ഒരൊറ്റയാളെ പോലും കാസര്‍കോട്ടേക്ക് പകരം നിയമിക്കുകയുണ്ടായില്ല. ഇതോടെ ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലായെന്നു പറയാം.

കാസര്‍കോട് ജില്ലയില്‍ നിന്ന് 34 പേരെ മാറ്റിയെങ്കിലും പകരം സംവിധാനമെ ന്തെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് മറ്റൊരു സത്യം. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവ് കൊണ്ട് നേരത്തെ തന്നെ ജില്ലയിലെ ആരോഗ്യമേഖലയുടെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. ഇതിനിടെയാണ് നഴ്സിങ്ങ് ഓഫീസര്‍മാരുടെ കൂട്ട സ്ഥലം മാറ്റം കൂടി ഉണ്ടായിരിക്കുന്നത്. കാസർകോട് ജില്ലയിലേക്ക് നിയമിച്ച ജീവനക്കാരെ 2 വർഷം തികയാതെ സ്ഥലം മാറ്റാൻ പാടില്ലെന്ന ഉത്തരവിനെ അട്ടിമറിച്ചാണ് പല സ്ഥലം മാറ്റങ്ങളും ഇപ്പോൾ നടത്തിയിരിക്കുന്നത്.

കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് 19 പേരെയും ചട്ടഞ്ചാൽ ടാറ്റാ കോവിഡ് ആശുപത്രിയിൽ നിന്ന് 13 പേരെയും ജില്ലാ ആശുപത്രിയിൽ നിന്ന് 2 പേരെയുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലേക്കാണ് ഇവര്‍ക്ക് പുതിയ പോസ്റ്റിങ്ങ് നല്‍കിയത്. നിലവില്‍ കാസര്‍കോട് ജില്ലയില്‍ വിദഗ്ദ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും കുറവ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് ഈ കൂട്ട സ്ഥലം മാറ്റം എന്നതാണ് ശ്രദ്ധേയം.

18 ദിവസം നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്ന് ദയാബായിയുടെ ആരോഗ്യാവസ്ഥ മോശമായ നിലയിലായിരുന്നു. സമരത്തോട് ഇതിനിടെ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായല്ല പെരുമാറുന്നതെന്ന ആരോപണം ഉയരുകയായിരുന്നു. പിന്നാലെ ദയാ ബായിക്ക് പിന്തുണ നല്‍കി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയത് സര്‍ക്കാറിന് തിരിച്ചടിയായതോടെയാണ് സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയെന്നത് സര്‍ക്കാറിന്‍റെ ആവശ്യമായി മാറുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിമാരായ വീണാ ജോര്‍ജ്ജും, ആര്‍ ബിന്ദുവും ആശുപത്രിയിലെത്തി ദയാബായിയെ കണ്ട് ഉറപ്പുകള്‍ രേഖാമൂലം എഴുതി നല്‍കുന്നത്.

ആദ്യം വ്യക്തതയില്ലാത്ത ഉറപ്പുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. അതിനാൽ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ദയാ ബായി ഉറപ്പിച്ച് പറഞ്ഞതോടെ അനുനയവുമായി മന്ത്രിമാര്‍ രംഗത്തെത്തുകയും മന്ത്രിമാര്‍ ഉറപ്പുകള്‍ രേഖാമൂലം എഴുതി നല്‍കുകയും ആയിരുന്നു. തുടര്‍ന്നാണ് ദയാ ബായി സമരം അവസാനിപ്പിക്കുന്നത്. എന്നാല്‍, മന്ത്രിമാര്‍ ഉറപ്പ് നല്‍കി 10 ദിവസം പിന്നിടുമ്പോഴേക്കും 34 പേരെ സ്ഥലം മാറ്റി ആരോഗ്യ വകുപ്പ് നടപടിയെടുത്തതുകൊണ്ടു ദയാബായി നടത്തിനു പകരം വീട്ടുകയായിരുന്നു.

ടാറ്റാ കോവിഡ് ആശുപത്രിയിലെ ജീവനക്കാരെ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റി ആശുപത്രി പ്രവർത്തനം തുടങ്ങുമെന്നാണ് നേരത്തെ അധികൃതർ പറഞ്ഞിരുന്നത്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം ഇവരെയെല്ലാം മറ്റ് ജില്ലകളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇതോടെ ടാറ്റ കൊവിഡ് ആശുപത്രി പൂട്ടിയിടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍, തുടങ്ങുമെന്ന് പ്രഖ്യാപിച്ച അമ്മയും കുഞ്ഞും ആശുപത്രിയും കടലാസില്‍ മാത്രമായി ഒതുങ്ങും. ലാബ് അടക്കമുള്ള പുതിയ സംവിധാനങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ നേഴ്സിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ടെന്നറിയിച്ച ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് പേരെ മാറ്റിയിരിക്കുകയാണ്. ഇതോടെ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനവും താളം തെറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്‍ഡോസള്‍ഫാന്‍ രോഗികളായ കുട്ടികള്‍ അടക്കം ജില്ലയിലെ രോഗികള്‍ ചികിത്സയ്ക്കായി കര്‍ണ്ണാടകയെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എന്‍ഡോസള്‍ഫാന്‍ രോഗികളായ കുട്ടികള്‍ വിദഗ്ദ ചികിത്സ കിട്ടാതെ മരിക്കുയാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ സമരത്തിനിറങ്ങിയ ദയാബായിയെ സർക്കാർ പറഞ്ഞു പറ്റിക്കുകയാണ് ചെയ്തിരിക്കുന്നത്.

ജില്ലയ്ക്ക് അനുവദിച്ച ഡോക്ടർമാരുടെ ആകെ തസ്തിക 321 ആണ്. ഇതിൽ 30 ഡോക്ടർമാരുടെ കുറവ് നിലനില്‍ക്കുകയാണ്. ജില്ലയ്ക്ക് അനുവദിച്ച ഒരു ചീഫ് കൺസൽറ്റന്‍റിന്‍റെ പോസ്റ്റ് തന്നെ ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കൂടുതല്‍ വിദഗ്ദരായ ഡോക്ടര്‍മാരെ ജില്ലയിലേക്ക് നിയോഗിക്കണമെന്ന ദയാബായിയുടെ ആവശ്യവും മന്ത്രിമാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം വെറും രാഷ്ട്രീയ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് തെളിയുകയാണ്.