വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ള ഭീകരർ കൊലപ്പെടുത്തിയ കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്‌വെലിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. വളരെ വൈകാരിക കാഴ്ചയാണ് വീട്ടിൽ നിന്ന് കാണാൻ സാധിക്കുന്നത്. വീട്ടുകാരും നാട്ടുകാരം അലമുറയിട്ട് കരഞ്ഞാണ് നിബിന്റെ മൃതദേഹം സ്വീകരിച്ചത്.
എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ച നിബിന്റെ ഭൗതിക ശരീരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഏറ്റുവാങ്ങി. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയതിന് ഇസ്രായേല്‍ ഭരണകൂടത്തിന് മന്ത്രി നന്ദി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് വേണ്ടി കുടുംബത്തെ വി. മുരളീധരന്‍ അനുശോചനം അറിയിച്ചു.
നോര്‍ക്ക റൂട്‌സ് സി.ഇ.ഒ അജിത്ത് കോളശ്ശേരി, ബംഗളൂരുവിലെ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ ടാമി ബെന്‍ ഹൈം, വൈസ് പ്രസിഡന്റ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ റോട്ടം വരുല്‍ക്കര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഗലീലി മേഖലയില്‍ മര്‍ഗലിയറ്റ് എന്ന സ്ഥലത്ത് മാര്‍ച്ച് 4ന് ആയിരുന്നു മിസൈല്‍ ആക്രമണം. ഇടുക്കി സ്വദേശികളായ 2 പേര്‍ക്ക് കൂടി ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. രണ്ടുമാസം മുമ്പാണ് നിബിന്‍ കാര്‍ഷിക വിസയില്‍ ഇസ്രായേലേക്ക് പോയത്. ഹിസ്ബുള്ള ഭീകരർ ഇസ്രായേലിനു നേരെ തൊടുത്തുവിട്ട ഷെല്ലുകളാണ് മലയാളിയുടെ മരണത്തിന് കാരണമായത്.
വീഡിയോ കാണാം