കൊച്ചിയിലെ നവജാതശിശുവിന്റെ ക്രൂര കൊലപാതകം, സംസ്‌കാരം ഇന്ന് നടക്കും

കൊച്ചി : പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽനിന്ന് യുവതിയായ അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം തിങ്കളാഴ്ച പോലീസിന്റെ നേതൃത്വത്തിൽ സംസ്കരിക്കും. പോലീസിന് ഇതിനുള്ള സമ്മതപത്രം യുവതി നൽകിയിട്ടുണ്ട്. യുവതി ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. മൊഴിയെടുക്കാൻ സാധിക്കുമോ എന്നറിയാൻ ശനിയാഴ്ച പോലീസ് സംഘം ആശുപത്രിയിലെത്തിയിരുന്നു. പക്ഷേ, ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിവരങ്ങൾ ശേഖരിക്കാതെ മടങ്ങി.

അതേസമയം, കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് യുവതി നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ശരിവയ്ക്കുന്നു. ‘ കുഞ്ഞിന്റെ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി. രാവിലെ 8 മണിയോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തയാവുകയും കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് എറിയുകയും ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നു. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാന്‍ വൈകി. അതിനാല്‍ ഗര്‍ഭഛിദ്രം സാധിച്ചില്ല’. ഇതാണ് യുവതിയുടെ മൊഴി.

അതേസമയം യുവതിയുടെ ആണ്‍സുഹൃത്തില്‍ നിന്നും പോലീസ് ഇന്നലെ മൊഴിയെടുത്തിരുന്നു. യുവതി പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്ന വിവരങ്ങള്‍ തന്നെയാണ് യുവാവും പങ്കുവച്ചത് എന്നാണ് വിവരം. യുവതി ഗര്‍ഭിണിയായ കാര്യം യുവാവിന് അറിയാമായിരുന്നു എന്നാണ് കരുതുന്നത്. കഴിഞ്ഞ 2 മാസമായി ഇരുവരും സംസാരിച്ചിരുന്നില്ല എന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. യുവാവിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് യുവതിയുടെ പ്രാഥമിക മൊഴി എന്നിരിക്കെ വിശദമായ ചോദ്യം ചെയ്യലില്‍ മാത്രമേ മറ്റുകാര്യങ്ങള്‍ അറിയാന്‍ കഴിയൂ. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമായിരിക്കും ബാക്കിയുള്ള മൊഴിയെടുപ്പ്.