പകൽക്കൊള്ള അന്വേഷിക്കണമെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം പോലും മുഖ്യമന്ത്രി അട്ടിമറിച്ചു – സന്ദീപ് വാര്യർ

തിരുവനന്തപുരം. പൊതുഖജനാവിൽ നടന്ന പകൽകൊള്ള അന്വേഷിക്കണമെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം പോലും മുഖ്യ മന്ത്രി പിണറായി വിജയൻ അട്ടിമറിച്ചെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. ഒരു അഴിമതിക്കേസിൽ സിവിൽ ക്രിമിനൽ നടപടി വേണമെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തെ മുഖ്യമന്ത്രി നേരിട്ട് അട്ടിമറിച്ചതിന് തെളിവുണ്ടെന്ന് സന്ദീപ് വാര്യർ ആരോപിക്കുന്നു. ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ചില രേഖകളും സന്ദീപ് വാര്യർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണമാണ് ബി ജെ പി നേതാവ് സന്ദീപ് വാര്യർ ഉന്നയിച്ചിരിക്കുന്നത്. സിഡിറ്റ് ഡയറക്റ്റർ ജി ജയരാജിന്റേത് അനധികൃത നിയമനമാണെന്നും, ആ കാലയളവിൽ നടന്ന ഇടപാടിനെക്കുറിച്ച് പരാതി ഉയർന്നപ്പോൾ ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉദ്യോഗസ്ഥസർക്കെതിരെ സിവിലായും ക്രിമിനലായും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫയലിൽ എഴുതി എന്നും സന്ദീപ് വാര്യരുടെ കുറിപ്പിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി അട്ടിമറി നടത്തിയതെന്നാണ് സന്ദീപ് വാര്യർ ആരോപിക്കുന്നത്. നവകേരളം കർമപദ്ധതിയുടെ രണ്ടാംഘട്ടത്തിലെ കോ ഓർഡിനേറ്ററും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എൻ.സീമയുടെ ഭർത്താവാണ് ജയരാജ് എന്നതാണ് അട്ടിമറിക്ക് കാരണം.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ബന്ധുനിയമനം മാത്രമല്ല , കോടതി റദ്ദാക്കിയ ബന്ധു നിയമനം, വളഞ്ഞ വഴിയിലൂടെ പുനഃസ്ഥാപിക്കുകയും അതിനായി പൊതുഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഒരു അഴിമതിക്കേസിൽ സിവിൽ ക്രിമിനൽ നടപടി വേണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അട്ടിമറിച്ചതിന്റെ തെളിവുകളാണ് ഇന്ന് കേരള സമൂഹത്തിന് മുന്നിൽ സമർപ്പിക്കുന്നത്.

കഥയിലെ നായകൻ ജി.ജയരാജ്, സിഡിറ്റ് ഡയറക്റ്റർ. നവകേരളം കർമപദ്ധതിയുടെ രണ്ടാംഘട്ടത്തിലെ കോഓർഡിനേറ്ററും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എൻ.സീമയുടെ ഭർത്താവാണ് ജയരാജ് . സീമക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി നൽകിയതിനു പിന്നാലെ ശമ്പളം നിശ്ചയിച്ചു സർക്കാർ ഉത്തരവിറക്കി. 1,66,800 രൂപയാണ് സീമയുടെ പ്രതിമാസ ശമ്പളം.

ഇനി കഥയിലേക്ക് വരാം . 2020 ൽ മതിയായ യോഗ്യതയില്ലാത്ത ജയരാജിനെ നിയമിച്ചത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു . നിയമനം റദ്ദായി . ഈ അനധികൃത നിയമന കാലത്ത് , ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മറ്റെല്ലാ വകുപ്പുകളിലും നടന്നത് പോലെ ജയരാജും സിഡിറ്റിൽ കടും വെട്ട് നടത്തുന്നു.

കെഎസ്എഫ്ഇ ക്ക് വേണ്ടി കോയമ്പത്തൂരിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നും 30 ലക്ഷം മുടക്കി ഒരു അസറ്റ് മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ വാങ്ങുന്നു . അതുപയോഗിക്കാൻ ചട്ട വിരുദ്ധമായി ഇരുപത് ലക്ഷം രൂപയുടെ സെർവർ സ്പേസ് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വാടകക്ക് എടുക്കുകയും ചെയ്തു.

എന്നാൽ ചെറിയ സ്ഥാപനമായ സിഡിറ്റിന്റെ അസറ്റ് മാനേജ്‌മന്റ് പോലും നിർവഹിക്കാൻ ശേഷിയില്ലാത്ത സോഫ്റ്റ്‌വെയർ തങ്ങൾക്ക് വേണ്ടെന്ന് പറഞ്ഞ് വലിയ സ്ഥാപനമായ കെഎസ്എഫ്ഇ പിന്മാറുന്നു.

അഡ്വാൻസ് പോലും കെഎസ്‌എഫ്ഇയിൽ നിന്ന് വാങ്ങാതെ നടത്തിയ പർച്ചേസിൽ പൊതു ഖജനാവിന് നഷ്ടം രൂപാ 50 ലക്ഷം . മാത്രമല്ല ഇത് വാർഷിക ലൈസൻസ് ഫീ ഇല്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ആയത് കൊണ്ട് ഉപയോഗ ശൂന്യമായിട്ടില്ല എന്ന സർക്കാർ നിലപാട് തെറ്റാണെന്ന് ടെൻഡർ ഓർഡറും പർച്ചേസ് ഓർഡറും കൃത്യമായി സൂചിപ്പിക്കുന്നു . ലൈസൻസ് ഫീ എല്ലാ വർഷവും അഡ്വാൻസായി നൽകണമെന്ന് ഈ രേഖകളിലുണ്ട് . എന്നാൽ അഴിമതി മാത്രം ലക്ഷ്യമിട്ട് നടത്തിയ ഇടപാട് കഴിഞ്ഞതോടെ സോഫ്റ്റ്‌വെയർ പാഴായി മാറി . ടെണ്ടർ നടപടിയും അഴിമതിക്ക് വേണ്ടി ഡിസൈൻ ചെയ്തതായിരുന്നു . അതിലേക്ക് പിന്നീട് കടക്കാം.

ജയരാജിന്റെ അനധികൃത നിയമന കാലത്ത് നടന്ന ഇടപാടിനെക്കുറിച്ച് പരാതി ഉയർന്നപ്പോൾ ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹ IAS , ഇടപാടിലെ ക്രമക്കേട് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിൽ ജയരാജ്‌ അടക്കമുള്ള ഉത്തരവാദികളായ ഉദ്യോഗസ്ഥസർക്കെതിരെ സിവിലായും ക്രിമിനലായും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫയലിൽ എഴുതി.

ആ ഫയലിൽ ഐടി സെക്രട്ടറിയുടെ നോട്ടിന് ചുവട്ടിൽ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം അട്ടിമറിക്കാൻ നടത്തിയ ഇടപെടലിന്റെ രേഖ കാണാം . കെഎസ്‌ എഫ് ഇക്ക് വേണ്ടിയല്ല സോഫ്റ്റ്‌വെയർ വാങ്ങിയത് എന്നതിനാൽ വിജിലൻസ് അന്വേഷണത്തിന് പ്രസക്തി ഇല്ലെന്നാണ് മുഖ്യമന്ത്രി ഫയലിൽ രേഖപ്പെടുത്തിയത് . ചോദ്യം സോഫ്റ്റ്‌വെയർ ആർക്ക് വേണ്ടി വാങ്ങി എന്നതല്ല മുഖ്യമന്ത്രീ , സംസ്ഥാന ഖജനാവ് കൊള്ളയടിക്കപ്പെട്ടോ എന്നുള്ളതാണ് .

എന്തിനാണ് മുഖ്യമന്ത്രി സീമയുടെ ഭർത്താവ് ജയരാജിനെ സംരക്ഷിക്കാൻ ഐടി സെക്രട്ടറി ആവശ്യപ്പെട്ട അന്വേഷണം അട്ടിമറിച്ചത് ? ബിശ്വനാഥ് സിൻഹ ആവശ്യപ്പെട്ടത് അനുസരിച്ച് അന്വേഷണം നടന്നിരുന്നെങ്കിൽ ടി എൻ സീമയുടെ ഭർത്താവ് ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെടും . രണ്ടാം നിയമനവും കുഴപ്പത്തിലാകും . ഹൈക്കോടതി ഉത്തരവിനെ മറികടക്കാൻ മാനദണ്ഡങ്ങൾ മാറ്റി ജയരാജിനെ വീണ്ടും സിഡിറ്റ് തലപ്പത്തേക്ക് കൊണ്ട് വന്നത് സ്പ്രിംഗ്ലർ പോലെ ദുരൂഹമായ ഐടി ഇടപാടുകൾക്കാണെന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നു .

ഈ പകൽക്കൊള്ള അന്വേഷിക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ (IT) ഫയലിൽ രേഖപ്പെടുത്തിയതും ആ നിർദ്ദേശം അട്ടിമറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫയലിൽ രേഖപ്പെടുത്തിയതും കേരളത്തിലെ പൊതു സമൂഹത്തിന് മുന്നിൽ പുറത്ത് വിടുന്നു.