ICU പീഡനക്കേസ്, ഒടുവിൽ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്, 5 ദിവസത്തിനകം റിപ്പോർട്ട് നൽകണം

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍. പരാതി അന്വേഷിക്കാന്‍ ഉത്തരമേഖല ഐ.ജിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.

അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോര്‍ട്ട് കൈമാറാത്തതിനെക്കുറിച്ചും അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ നിർദേശത്തിലുണ്ട്. അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് കമ്മിഷണറുടെ ഓഫിസിനു മുന്നിൽ അനിശ്ചിതകാല സമരത്തിലാണ് അതിജീവിത.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതില്‍ സന്തോഷമുണ്ടെന്നും ഗൈനക്കോളജിസ്റ്റ് കെ.വി. പ്രീതിയ്ക്ക് എതിരായ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കും വരെ കമ്മിഷണര്‍ ഓഫീസിന് മുന്‍പിലെ സമരം തുടരും എന്നും അതിജീവിത പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലേ സമരം അവസാനിപ്പിക്കൂവെന്നും കമ്മിഷണര്‍ മോശമായി പെരുമാറിയെന്നും അതിജീവിത പറഞ്ഞു. കമ്മിഷണറെ കാണാനെത്തിയ അതിജീവിതയെ ഓഫിസ് കവാടത്തിനു മുൻപിൽ റോഡിൽ പൊലീസ് തടഞ്ഞു നിർത്തിയതായും പരാതിയുണ്ട്.

തന്നെ മാത്രം അകത്തു വിടണമെന്നും, വനിതാ പൊലീസ് നിൽക്കുന്നിടത്തോ വിശ്രമമുറിയിലോ കാത്തുനിൽക്കാം എന്നു യുവതി പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ല. കമ്മിഷണർ വരുന്നതു വരെ റോഡരികിൽ നിൽക്കേണ്ടി വന്നു. അതിജീവിത എന്ന പരിഗണന നൽകാതെ തന്നെ പൊതുസ്ഥലത്തു പ്രദർശന വസ്തുവാക്കിയെന്നു യുവതി ആരോപിച്ചു.