ബന്ധം വേർപെടുത്തിയ ഭർത്താവ് മക്കളെ കാണാനെത്തുമ്പോൾ അതിഥിയായി കാണണമെന്ന് മദ്രാസ് ഹൈക്കോടതി.

 

ചെന്നൈ/ വിവാഹബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവ് വീട്ടിൽ മക്കളെ കാണാനെത്തുമ്പോള്‍ അതിഥിയായി കാണണമെന്ന് മദ്രാസ് ഹൈക്കോടതി. പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നം കുട്ടികളോടുള്ള പെരുമാറ്റത്തില്‍ പ്രകടമാവരുതെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

പങ്കാളികളില്‍ ഒരാള്‍ മറ്റൊരാളെക്കുറിച്ച് കുട്ടികളോട് മോശമായോ, തെറ്റായരീതിയിലോ പറയുന്നതും വിദ്വേഷം ജനിപ്പിക്കുന്നതും കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമിയുടെ നിർണായക വിധന്യായത്തില്‍ വ്യക്തമാക്കുന്നു. അച്ഛനമ്മമാര്‍ തമ്മിലുള്ള സ്‌നേഹനിര്‍ഭരമായ ബന്ധം കുട്ടിയുടെ അവകാശമാണെന്ന് കോടതി ഒരു കേസിൽ വിലയിരുത്തുകയായിരുന്നു.

ചെന്നൈയിലെ ഒരു അപ്പാർട്മെന്റിൽ അമ്മയോടൊപ്പം കഴിയുന്ന മകളെ ആഴ്ചയില്‍ രണ്ടുദിവസം വൈകുന്നേരങ്ങളില്‍ സന്ദര്‍ശിക്കാന്‍ അതേ സമുച്ചയത്തിന്റെ മറ്റൊരു വശത്ത് താമസിക്കുന്ന അച്ഛന് കോടതി അനുമതി നല്‍ക്കുകയായിരുന്നു. അച്ഛന്‍ കാണാനെത്തുമ്പോള്‍ ചായയും ഭക്ഷണവും നല്‍കണമെന്നും മകളോടൊപ്പം ഇരുവരും അത് കഴിക്കണമെന്നും അമ്മയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. പത്തുവയസ്സുമാത്രമുള്ള മകളുടെ മുന്നില്‍വെച്ച് മോശമായി പെരുമാറിയാല്‍ കര്‍ശനനടപടി നേരിടേണ്ടിവരുമെന്ന് ഇരുവര്‍ക്കും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിവാഹമോചിതനായ പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ പലപ്പോഴും നല്ല പെരുമാറ്റം ലഭിക്കാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്വേഷം എന്ന വികാരം കുട്ടികളുടെ മനസ്സിലേക്ക് സ്വാഭാവികമായി കടന്നുചെല്ലുന്ന ഒന്നല്ല. കുട്ടികളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ്. മാതാപിതാക്കള്‍ തമ്മിലുള്ള സ്‌നേഹപൂര്‍ണമായ ബന്ധം ഓരോ കുട്ടിയുടെയും അവകാശമാണ്.

മാതാപിതാക്കളില്‍ ഒരാളെക്കുറിച്ച് മറ്റേയാള്‍ മക്കളുടെ മനസ്സില്‍ വിദ്വേഷം ജനിപ്പിക്കുന്നത് ശിശുപീഡനമാണ്. ബന്ധം വേര്‍പെടുത്തിയയാളോട് സ്‌നേഹത്തോടെ പെരുമാറാന്‍ പറ്റിയില്ലെങ്കിലും അയാളെ അതിഥിയായി പരിഗണിക്കാൻ കഴിയണം. അതിഥി ദേവോ ഭവ എന്ന സങ്കല്പമനുസരിച്ച് അയാളോട് നന്നായി പെരുമാറണം കോടതി വ്യക്തമാക്കുന്നു.