കൊല്ലം/ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ സംരക്ഷണത്തിനായി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച ഗാബിയന്‍ ഭിത്തി കല്ലടയാറ്റിലേക്ക് ഇടിഞ്ഞൊഴുകി. പുനലൂര്‍ നെല്ലിപ്പള്ളിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നാഴികക്ക് നാൽപ്പത് വട്ടം പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് നിർമ്മാണത്തിലെ പാളിച്ച മൂലം ഖജനാവിൽ നിന്നുള്ള പണം പാഴ്വേലയായി പുഴയിലേക്ക് ഒഴുകിയിരിക്കുന്നത്.
കല്ലട ആറിൽ നിന്ന് 20 അടി ഉയരത്തിലാണ് റോഡ് ഉള്ളത്. ഇവിടെ ഐ ഒ സി പെട്രോൾ പമ്പിന് മുന്നിലുള്ള ഭാഗത്ത് ആറിന്റെ സൈഡിൽ യാതൊരു അടിത്തറയുമില്ലാതെ പാറകൊണ്ടു മണ്ണിനു മേലെനിന്നു തന്നെ കെട്ടി റോഡ് നിരപ്പിൽ സംരക്ഷണ മതിൽ കെട്ടുകയായിരുന്നു. നിർമ്മാണം നടക്കുമ്പോൾ വല്ലപ്പോഴും ഉദ്യോഗസ്ഥർ ചായകുടിക്കാനായി എത്തുമെന്നും ഉടൻ തിരികെ പോകാറായിരുന്നു പതിവെന്നുമാണ് നാട്ടുകാർ പറയുന്നത്.
നിർമ്മാണച്ചുമറിന്റെ അടിത്തറയുടെ അകാലത്തിലും മേലേക്കുള്ള ഭിത്തിയുടെ അളവിലുമൊക്കെ വ്യത്യാസങ്ങൾ ഉണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. ചെറിയാൻ വർക്കി എന്ന കരാറുകാരനാണ് ഗാബിയന്‍ ഭിത്തിയുടെ നിർമ്മാണം ഏറ്റെടുത്തിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നാണ് പി ഡബ്ലിയു ഡി അധികൃതർ പറയുന്നത്.