കൊച്ചി/ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് വീണ്ടും ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ഹൈക്കോടതി ജഡ്ജി പിന്‍മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആണ് പിന്‍മാറിയത്. ഫൊറന്‍സിക് പരിശോധന നടത്തണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതോടെ പ്രോസിക്യൂഷൻ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മെമ്മറി കാര്‍ഡിലെ ഫയല്‍ പ്രോപ്പര്‍ട്ടീസ് ഏതൊക്കെ എന്ന് കാര്‍ഡ് തുറന്ന് പരിശോധിച്ച് അറിയണമെന്നാണ് ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ ഫൊറന്‍സിക് ലാബിലെ ഉദ്യോഗസ്ഥരെ അടക്കം വിസ്തരിച്ചു കഴിഞ്ഞതിനാല്‍ വീണ്ടും പരിശോധന വേണ്ടെന്നായിരുന്നു വിചാരണ കോടതിയുടെ നിലപാട് എടുത്തിരുന്നത്. വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കി പരിശോധനയ്ക്ക് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
മെമ്മറി കാര്‍ഡിലെ ഓരോ ഫയലുകളിലെയും ഫയല്‍ പ്രോപ്പര്‍ട്ടീസ് പരിശോധിക്കണ മെന്നും, അതിനായി മെമ്മറി കാര്‍ഡ് തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്നു. ഓരോ ഫയലുകളിലെയും ഫയല്‍ പ്രോപ്പര്‍ട്ടീസ് പരിശോധിച്ചാല്‍ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വാദം.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9, ഡിസംബര്‍ 13 തീയതികളില്‍ മെമ്മറി കാര്‍ഡിലെ ഓരോ ഫയൽ പ്രോപ്പർട്ടിയിൽ ഹാഷ് വാല്യുവില്‍ മാറ്റം വന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കോടതിക്ക് കൈമാറുമ്പോൾ ഫൊറന്‍സിക് ലാബില്‍ പരിശോധിച്ച മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു ലോക്ക് ചെയ്തിരുന്നതാണ്. നടിയെ പീഡിപ്പിച്ച കേസിന്റെ വിചാരണക്കിടെ ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ഇക്കാര്യത്തിൽ ആവശ്യപ്പെടുന്നത്.