റോം . മനുഷ്യന് ദൈവം നൽകിയ ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്നാണ് ലൈഗീകതയെന്ന് ഫ്രാൻസിസ് മാർപാപ്പ. ഡിസ്നി പ്രൊഡക്ഷന്റെ ‘ദി പോപ്പ് ആൻസേഴ്‌സ്’ എന്ന ഹ്രസ്വചിത്രത്തിന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിലാണ് പോപ്പ് ഈ പരാമർശം നടത്തിയത്. 86 കാരനായ മാർപ്പാപ്പ കഴിഞ്ഞ വർഷം റോമിൽ വച്ച് 20 വയസ്സ് പ്രായമുള്ള 10 പേരുമായിട്ടായിരുന്നു ഹ്രസ്വചിത്രത്തിന്റെ ഭാഗമായ കൂടിക്കാഴ്ച്ച നടത്തിയത്. ‘ലൈംഗികമായി സ്വയം പ്രകടിപ്പിക്കുക എന്നത് ഒരു സമ്പന്നതയാണ്. അതിനാൽ യഥാർത്ഥ ലൈംഗിക പ്രകടനത്തിൽ നിന്ന് വ്യതിചലിക്കുന്ന എന്തും നിങ്ങളെ കുറച്ച് കാണിക്കുമെന്നാണ്’ സ്വയംഭോഗത്തെ കുറിച്ചുള്ള ചോദ്യത്തിന് മാർപാപ്പയുടെ മറുപടി.
എൽജിബിടി വിഭാഗത്തിന്റെ അവകാശങ്ങൾ, ഗർഭച്ഛിദ്രം, അശ്ലീല സിനിമ വ്യവസായം, ലൈംഗികത, വിശ്വാസം, കത്തോലിക്കാ സഭയ്ക്കുള്ളിലെ ലൈംഗിക ദുരുപയോഗങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയോട് യുവ തലമുറയുടെ ചോദ്യങ്ങൾ ഉണ്ടായി. മൂർച്ചയുള്ള ചോദ്യങ്ങളും വെല്ലുവിളികളും, കണ്ണീരിൽ കുതിർന്ന വ്യക്തിഗതമായ കഥകളുമായിരുന്നു ഹൃസ്വ ചിത്രന്റെ ഭാഗമായി മാർപാപ്പ കേട്ടു. പത്ത് സ്പാനിഷ് ചെറുപ്പക്കാരും ലോകത്തിലെ 1.3 ബില്യൺ കത്തോലിക്കരുടെ നേതാവും തമ്മിൽ റോമിൽ നടന്ന കൂടിക്കാഴ്ച ഡോക്യുമെന്ററിയിൽ പകർത്തുകയായിരുന്നു. ദൈവം മനുഷ്യന് നൽകിയ മനോഹരമായ കാര്യങ്ങളിൽ ഒന്നാണ് ലൈംഗികതയെന്നും പോപ്പ് ഡോക്യുമെന്ററിയിൽ പറയുകയുണ്ടായി.
‘ടിൻഡറിനെക്കുറിച്ച് അറിയാമോ?’ എന്നും നാല് മണിക്കൂർ നീണ്ട ചോദ്യോത്തര വേളയിൽ മാർപാപ്പയോട് ചോദ്യമുണ്ടായി. പരിപാടിയിൽ പങ്കെടുത്തവരിൽ ഒരാളായ സീലിയയുടെ വളരെ ലളിതമായ ചോദ്യമായിരുന്നു അത്. എന്താണ് ‘നോൺ-ബൈനറി വ്യക്തി’ എന്ന ചോദ്യവും മാർപാപ്പയോട് ചോദിച്ചു. എൽജിബിടിക്കാരെ കത്തോലിക്കാ സഭ സ്വാഗതം ചെയ്യണമെന്ന് മാർപ്പാപ്പ ആവർത്തിച്ചു പറഞ്ഞു. ‘എല്ലാ വ്യക്തികളും ദൈവത്തിന്റെ മക്കളാണ്, ദൈവം ആരെയും തള്ളിക്കളയുന്നില്ല, ദൈവം ഒരു പിതാവാണ്. സഭയിൽ നിന്ന് ആരെയും പുറത്താക്കാൻ എനിക്ക് അവകാശമില്ല’ മാർപാപ്പ പറയുകയുണ്ടായി..
‘ഗർഭച്ഛിദ്രം നടത്തിയ സ്ത്രീകളോട് പുരോഹിതന്മാർ കരുണയുള്ളവരായിരിക്ക ണമെന്നു’മാർപാപ്പ പറഞ്ഞു, എന്നാൽ ഈ ആചാരം അംഗീകരിക്കാനാവില്ല – മാർപ്പാപ്പ ഓർമ്മിപ്പിച്ചു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള കത്തോലിക്കരും നിരീശ്വരവാദികളും മുസ്ലീങ്ങളും ഇടകലർന്ന 20 മുതൽ 25 വരെ പ്രായമുള്ള യുവാക്കൾ ഉന്നയിച്ച നിരവധി ചോദ്യങ്ങൾക്ക് മാർപ്പാപ്പ മറുപടി നൽകി. ക്രിസ്ത്യൻ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ ഹോളി വീക്കിലാണ് ഡോക്യൂമെന്ററി റിലീസ് ചെയ്തത്.
ഡോക്യൂമെന്ററിയിലൂടെ ഞങ്ങൾ ലക്ഷ്യം വച്ചത് സഭയുടെ തത്വങ്ങളുമായി ഏറ്റുമുട്ടാനിടയുള്ള ഒരു കൂട്ടം യുവാക്കളും ഏറ്റവും സ്വാധീനം ചെലുത്താൻ കഴിവുള്ള വ്യക്തിയുമായി ഒരു സംഭാഷണം എന്നതാണെന്ന് സംവിധായകൻ ജോർഡി ഇവോളിന്റെ സഹസംവിധായകനായ മരിയസ് സാഞ്ചസ് പറഞ്ഞിരിക്കുന്നു.