ദൈവമുണ്ടെന്ന് മനസിലായി, ഈ കടം ഞാനെന്നെങ്കിലും തീർക്കും, പണം എടുത്ത ശേഷം പഴ്‌സിൽ കള്ളന്റെ ഹൃദയം തൊടുന്ന കുറിപ്പ്

കോഴിക്കോട് മാവൂരിലെ അതുൽ ദേവിന് നഷ്ടപ്പെട്ട പഴ്‌സ് ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചുകിട്ടി. പഴ്‌സിൽ നിന്ന് രണ്ടായിരം രൂപ നഷ്ടമായെങ്കിലും അതിൽ മോഷ്ടാവ് ഹൃദയം തൊടുന്ന ഒരു കുറിപ്പ് എഴുതിവച്ചിരുന്നു.

ഇന്നത്തെ നഷ്ടം നാളത്തെ ലാഭം. ഇതു ഞാൻ എടുക്കുന്നു. ദൈവമുണ്ടെന്ന് എനിക്ക് മനസിലായി. എന്നോട് ക്ഷമിക്കണം. ഈ കടം ഞാനെന്നെങ്കിലും തീർക്കും. അത് എന്റെ വാക്കാണ്. ചതിക്കില്ല. ഉറപ്പ്. നിങ്ങളെ ഈശ്വരൻ രക്ഷിക്കും’-മോഷ്ടാവിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അതുൽ ദേവിന്റെ പഴ്‌സ് നഷ്ടമായത്. എടിഎം കാർഡടക്കം വിലപ്പെട്ട രേഖകളെല്ലാം ഉള്ളതിനാൽ വന്ന വഴിയെല്ലാം തിരഞ്ഞുപോയെങ്കിലും പഴ്‌സ് കിട്ടിയില്ല. തുടർന്ന് പഴ്‌സ് നഷ്ടപ്പെട്ടെന്നും ലഭിക്കുന്നവർ തിരികെയേൽപ്പിക്കണമെന്നും പറഞ്ഞ് അതുൽ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു. കൂടാതെ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.

ഇതിന് പിന്നാലെയാണ് പഴ്‌സ് നഷ്ടപ്പെട്ട സ്ഥലത്തുവച്ച് നാട്ടുകാരനായ ഒരാൾക്ക് ഇത് ലഭിക്കുന്നത്. ഇയാൾ പഴ്‌സ് അതുലിനെ തിരികെ ഏൽപ്പിച്ചു. എന്നാൽ പഴ്‌സിൽ ഉണ്ടായിരുന്ന പണത്തിന് പകരം ഒരു കുറിപ്പാണ് ലഭിച്ചതെന്ന് അതുൽ പറഞ്ഞു.

പണം നഷ്ടപ്പെട്ടെങ്കിലും ലൈസൻസ്, ആധാർ കാർഡ് ഉൾപ്പടെയുള്ള തിരിച്ചറിയൽ കാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ച മോഷ്ടാവിനെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് മാത്രമാണ് തന്റെയും പ്രാർഥനയെന്ന് അതുൽ പറയുന്നു.