ഒന്നിലധികം ‘ഡോ’കൾ വാങ്ങുന്ന അല്പന്മാരുടെ മൂത്താപ്പമാരും ഈ നാട്ടിലുണ്ട്

തിരുവനന്തപുരം . അഞ്ചും പത്തും വർഷമെടുത്ത് പിഎച്ച്ഡി നേടിയെടുത്തവർ പലരും പേരിനുമുന്നിൽ ‘ഡോ’ എന്ന് വയ്ക്കാൻ മടിക്കുമ്പോൾ പലരും യാതൊരു നാണവുമില്ലാതെ പേരിനു മുന്നിൽ ‘ഡോ’ എന്നു വെക്കുന്നത് അല്‍പന്റെ ഉളുപ്പില്ലായ്മയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.

പിഎച്ച്ഡിക്കപ്പുറം ഇനിയും പഠിക്കാൻ ഒരുപാടുണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് അഞ്ചും പത്തും വർഷമെടുത്ത് പിഎച്ച്ഡി നേടിയെടുത്തവർ പലരും പേരിനുമുന്നിൽ ‘ഡോ’ എന്ന് വയ്ക്കാൻ മടിക്കുന്നത് – അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തെറ്റായ പ്രബന്ധത്തിനു ഡോക്ടറേറ്റ് വാങ്ങിയ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ‘വാഴക്കുല’ പ്രശ്നമായ ഡോക്ടറേറ്റ് വിവാദം കത്തുമ്പോഴാണ് ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് എന്നതാണ് ശ്രദ്ധേയം.

‘ഡോ’ കഴുത്തിൽ കെട്ടിത്തൂക്കിയിടുന്ന അല്പൻമാർ

എനിക്ക് നേരിട്ടറിയാവുന്ന മിടുക്കരായ എത്രയോ ഗവേഷണ വിദ്യാർത്ഥികൾ അഞ്ചും പത്തും അതിലധികവും വർഷമെടുത്ത് ഗവേഷണത്തിലൂടെ നേടിയെടുക്കുന്നതാണ് പി എച്ച് ഡി. എന്നിട്ടും പലരും അത് തങ്ങളുടെ പേരിനു മുന്നിൽ വെക്കുവാൻ മടിക്കുന്നു.കാരണം ലളിതം; പി എച്ച് ഡി ക്കപ്പുറം ഇനിയും പഠിക്കാൻ ഒരുപാടുണ്ട് എന്ന് അവർക്ക് ബോധ്യമുള്ളത് കൊണ്ടാണത്.

എന്നാൽ അല്പന്മാരായ പലരും യാതൊരു നാണവുമില്ലാതെ പേരിനു മുമ്പിൽ ‘ഡോ.’ എന്ന് വെക്കുന്നത് കണ്ടിട്ടുണ്ട്. എനിക്കെല്ലാം അറിയാം എന്ന അല്പന്റെ ഉളുപ്പില്ലായ്മയാണത്. അക്കാദമിക് കാര്യങ്ങൾക്കായി പേരിന് മുൻപിൽ ഒരു ‘ഡോ’വെച്ചോട്ടെ, അത് മനസ്സിലാക്കാം.

ഇനി ഇതൊന്നുമില്ലാത്ത ഒരു വർഗ്ഗമുണ്ട്. അവർക്ക് ഗവേഷണവും പ്രബന്ധവുമൊന്നും വേണ്ട. കാശുകൊടുത്ത് “സർവ്വകലാശാല ” എന്ന ഒരു ഉടായിപ്പ് ബോർഡും വെച്ചിരിക്കുന്ന വിദേശത്തെ ഏതെങ്കിലും കടയിൽ നിന്നും ലോകത്തിൽ എവിടെയുമില്ലാത്ത വിഷയത്തിൽ ഒരു ‘ഡോ’ വാങ്ങിവരും. ഒന്നിലധികം ‘ഡോ’കൾ വാങ്ങുന്ന അല്പന്മാരുടെ മൂത്താപ്പമാരും ഈ നാട്ടിലുണ്ട്. പട്ടിയുടെ കഴുത്തിലെ ബെൽറ്റ് പോലെ ‘ഡോ ‘കൾ തൂക്കിയിടുന്ന ഇവരെ ‘ഡോ’ എന്ന് വിളിക്കുന്നതിനു പകരം ‘പോടോ’ എന്ന് പറയാൻ കെല്പുള്ള കുട്ടികൾ കേരളത്തിലില്ലെന്നോ?