തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ഉമ തോമസിനെ അഭിനന്ദിച്ച് കെ വി തോമസ് രംഗത്ത്.ഈ സമയത്ത് തന്നെ വേണോ കല്ലിടൽ എന്ന് പിണറായി വിജയനോട് ചോദിച്ചത് താനായിരുന്നു എന്ന് കെ വി തോമസ്.തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂല നിലപാട് സ്വീകരിച്ച നേതാവായിരുന്നു കെ വി തോമസ്. നേരത്തെ കോൺഗ്രസ് നേതാവായിരുന്ന കെ വി തോമസിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. മഹാരാജാസ് കോളേജിന് മുന്നിൽ കെവി തോമസിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.
കെവി തോമസിന്റെ പ്രതികരണമിങ്ങനെ, പതിനായിരത്തിനപ്പുറത്തേക്ക് ലീഡ് പോയത് സിപിഎം പരിശോധിക്കട്ടെ. ഫീൽഡിൽ കണ്ടതിനപ്പുറം തരംഗം വോട്ടെണ്ണലിൽ വ്യക്തമാണ്. കേരളം പലപ്പോഴും വികസന മുദ്രാവാക്യം വേണ്ടവിധം ഉൾക്കൊണ്ടിട്ടില്ല, വികസനം വേണ്ട രീതിയിൽ ചർച്ച ആയില്ല. തൃക്കാക്കരയിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. നിരാശയില്ല. തന്റെ നിലപാടിൽ മാറ്റമില്ല, ഇപ്പോഴും സോണിയ ഉൾപ്പെടെ കോൺഗ്രസ് നേതാക്കളുമായി ഉറ്റബന്ധമുണ്ട്. ഉമ തോമസുമായി അന്നും ഇന്നും വ്യക്തിബന്ധമുണ്ട്. ഈ സമയം കല്ലിടണോ? എന്ന് പിണറായിയോട് ചോദിച്ചത് താനാണ്
തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് ജയിക്കുമെന്നായിരുന്നു ഇന്നു രാവിലെയും കെ വി തോമസ് മാധ്യമങ്ങളോടു പ്രതികരിച്ചത്. മുഖ്യമന്ത്രി തന്നെ പ്രചാരണത്തിനു നേതൃത്വം നൽകിയെന്നും എൽഡിഎഫ് ചിട്ടയായ പ്രവർത്തനമാണ് നടത്തിയതെന്നും കെ വി തോമസ് പറഞ്ഞിരുന്നു. അതുകൊണ്ട് എൽഡിഎഫ് വിജയിക്കുമെന്നും കെ വി തോമസ് പറഞ്ഞിരുന്നു.