വേതനം പോയാലും പണിമുടക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: ഒരു ദിവസത്തെ വേതനം നഷ്ടപ്പെട്ടാലും സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന് തയ്യാറാകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഹൈക്കോടതി ബന്ദും ഹര്‍ത്താലും നിരോധിച്ചു. ഇപ്പോള്‍ ജീവനക്കാരുടെ പണിമുടക്കാനുള്ള അവകാശവും നിഷേധിക്കുന്നുവെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധി ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. നാവടക്കൂ, പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് പുറത്തുവരുന്നത്. ഇത്തരം നിലപാട് പുനഃപരിശോധിക്കാന്‍ ജുഡീഷ്യറി തയ്യാറാകണം. ധാരാളം പണിമുടക്കും സമരവും നടത്തിയാണ് നമ്മുടെ നാട് മാറിയത്. ബ്രിട്ടീഷുകാര്‍ക്കെതിരേ തൊഴിലാളികള്‍ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയായിരുന്നില്ല.

കോടതി അതിനൊക്കെ എതിരായിരുന്നു. നേരത്തെ ഹൈക്കോടതി ബന്ദും ഹര്‍ത്താലും നിരോധിച്ചു. ഇപ്പോള്‍ ജീവനക്കാരുടെ പണിമുടക്കാനുള്ള അവകാശവും നിഷേധിക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യസംവിധാനത്തിന് വെല്ലുവിളിയാണ്. ജഡ്ജിമാര്‍ക്ക് പറയാനുള്ള കാര്യം ജഡ്ജിമാര്‍ തുറന്നു പറയുന്നുണ്ടല്ലോ. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാരല്ലേ കോടതിയില്‍ നിന്ന് ഇറങ്ങിവന്ന് പരസ്യമായി പത്രസമ്മേളനം നടത്തിയത്. ഏതെങ്കിലും നിയമത്തില്‍ പറഞ്ഞ കാര്യമാണോ. വളരെ ശക്തമായ പ്രതികരണമല്ലേ നടത്തിയത്. അവരിലൊരു ജഡ്ജി സുപ്രിംകോടതി ചീഫ് ജസ്റ്റിസായില്ലേ. ജഡ്ജിമാര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്ന രാജ്യത്ത് മറ്റാരും പ്രതികരിക്കാന്‍ പാടില്ലെന്നാണോ എന്നും കോടിയേരി ചോദിച്ചു.