നടിയെ ആക്രമിച്ച കേസിൽ വിചാരണ നവംബർ 10ന് ആരംഭിക്കും

കൊച്ചി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം 10-ാം തീയതി മുതല്‍ ആരംഭിക്കും. കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സുപ്രിംകോടതി സമയപരിധി നിശ്ചയിച്ച സാഹചര്യത്തില്‍ വിചാരണ വേഗത്തില്‍പൂര്‍ത്തിയാക്കുവനാണ് കോടതിയുടെ തീരുമാനം. അടുത്ത വര്‍ഷം ജനുവരിയോടെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ നര്‍ദേശം.

മുമ്പ് വിചാരണ അവസാനിക്കുന്ന ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു എം പൗലോസിന്റെ വിചാരണ മാത്രമാണ് പൂര്‍ത്തിയാക്കിയത്. അതിനിടയില്‍ ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ട് വന്നതോടെ വിചാരണ നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി 39 സാക്ഷികളെയാണ് വിസ്തരിക്കുവാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

ഇതില്‍ 36 പേര്‍ക്ക് കോടതി സമന്‍സ് അറിയിച്ചു. ബാലചന്ദ്രകുമാര്‍, സായ് ശങ്കര്‍ ആടക്കമുള്ളവര്‍ ഈ 36 പേരില്‍ ഉള്‍പ്പെടും. മഞ്ജു വാര്യര്‍ അടക്കമുള്ള മൂന്ന് പേരുടെ കാര്യത്തില്‍ പിന്നീടായിരിക്കും തീരുമാനം ഉണ്ടാകുക. മഞ്ജുവിനെ ഒരിക്കല്‍ വിസ്തരിച്ചതിനാല്‍ വീണ്ടും വിസ്തരിക്കണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കി പ്രതിഭാഗത്തിന്റെ കൂടി വാദം കേട്ടതിന് ശേഷമേ തീരുമാനമെടുക്കാന്‍ സാധിയ്ക്കുള്ളുവെന്ന് കോടതി അറിയിച്ചു.