നരുവാമ്മൂട്: തിരുവനന്തപുരം നരുവാമ്മൂട്ടില്‍ പ്രശ്നം പരിഹരിക്കാൻ ഇടപെട്ടപ്പോൾ പൊലീസും യുവാക്കളമായി സംഘട്ടനം. എസ്ഐക്കും പൊലീസുകാര്‍ക്കും യുവാക്കളുടെ മര്‍ദ്ദനം. രണ്ടു വിഭാഗങ്ങൾ തമ്മിൽ വാക്ക്തർക്കം നടക്കുന്നതിനിടയിൽ പരിഹരിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് യുവാക്കളുടെ ആക്രമണമുണ്ടായത്.
എസ്ഐ വിന്‍സെന്‍റ്, സിപിഓമാരായ സുനില്‍കുമാര്‍, ബിനീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നരുവാമ്മൂട് വെളളാപ്പളളി സ്വദേശികളായ സജീവ്, രാജീവ്, ലിനു, ശ്രീജിത് എന്നിവരെ പൊലീസ് കേസെടുത്തു.
അതേസമയം സ്ഥിരം കുറ്റവാളികളെ നിയന്ത്രിക്കാന്‍ കൊല്ലം സിറ്റി പൊലീസ് കാപ്പാ നടപടികള്‍ ശക്തിപ്പെടുത്തി. രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു.ആറ് മാസത്തേക്ക് കരുതല്‍ തടങ്കലിനായി തിരുവനന്തപുരം, പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ദിലീപ് ചന്ദ്രന്‍, സനൂജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദിലീപ് ചന്ദ്രന്‍ 2017 മുതല്‍ കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നീ പോലീസ് സ്റ്റേഷനുകളിലായി 8 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. 2016 മുതല്‍ ചാത്തന്നൂര്‍ എക്സൈസ് റേഞ്ച് ഓഫീസ് പരിധിയിലും, ചാത്തന്നൂര്‍, പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലുമായി 13 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സനൂജ്.