വര്‍ക്കലയില്‍ വീട്ടമ്മയുടെ കൊപാതകത്തിൽ നേരിട്ട് പങ്ക്, മുഖ്യപ്രതിയുടെ ഭാര്യയും നാലാം പ്രതിയുമായ രഹീന അറസ്റ്റിൽ

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ അഹദ്, ഷാജി, മുഹ്‌സിന്‍ എന്നിവര്‍ ഒളിവിലാണ്. ഇന്നലെ വര്‍ക്കലയിലാണ് അയിരൂര്‍ സ്വദേശി ലീനാമണിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ രഹീനയ്ക്ക് നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. ലീനാമണിയെ ആക്രമിക്കുമ്പോള്‍ രഹീനയും അവിടെയുണ്ടായിരുന്നു. മറ്റ് മൂന്നു പേര്‍ക്കുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിമാക്കിയിരിക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് പ്രതികളെന്നും വ്യക്തമാക്കി.

ലീനാമണിയുടെ ഭർത്താവ് ഒന്നരവർഷം മുമ്പാണ് മരിച്ചത്. അതിന് ശേഷം ഭർത്താവിൻറെ ബന്ധുക്കൾ സ്വത്ത് ആവശ്യപ്പെട്ട് ലീനാമണിയുമായി വലിയ തർക്കത്തിലായിരുന്നു. ഇന്ന് രാവിലെ തർക്കത്തിനിടെ ഭർത്താവിൻറെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹസിൻ എന്നിവർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.

40 ദിവസം മുമ്പ് ഭർത്താവിൻറെ ഇളയസഹോദരനായ അഹദ് കുടുംബത്തിനൊപ്പം ലീനാമണിയുടെ വീട്ടിൽ താമസിക്കാനെത്തിയിരുന്നു. അന്ന് മുതലാണ് ഭിന്നത രൂക്ഷമായത്. ഇതിനിടെ സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയെ സമീപിച്ചിരുന്നു. ഇതേ ചൊല്ലി ഇന്ന് രാവിലെ തുടങ്ങിയ വാക്കുതർക്കമാണ് കൊലയിലേക്കെത്തിച്ചത്. അതേസമയം കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് വേണ്ട സംരക്ഷണം നൽകിയില്ലെന്നാണ് ലീനാമണിയുടെ ബന്ധുക്കളുടെ പരാതി.

അതേസമയം വർക്കലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ആരേപണവുമായി ബന്ധുക്കളെത്തി. കോടതി ഇവർക്ക് സംരക്ഷണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടും പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ പരാതി.