ഉദ്ധവ് സർക്കാരിന് ഭൂരിപക്ഷമില്ല, ബിജെപിക്ക് മഹാരാഷ്ട്ര നവനിർമാൺ സേനയുടെ പിന്തുണ

 

മുംബൈ/ മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി സർക്കാരിന് ഭൂരിപക്ഷമില്ലെന്നു കാട്ടി മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയച്ചു. നിങ്ങൾക്കും നിങ്ങളുടെ സർക്കാരിനും സഭയുടെ വിശ്വാസം നഷ്ടപ്പെട്ടെന്നും സർക്കാരിന് ഭൂപരിപക്ഷമില്ലെന്നാണ് വ്യക്തമാകുന്നതെന്നും ഗവർണർ കത്തിൽ വിശദീകരിക്കുന്നു. അതിനാൽ നിയമസഭയുടെ വിശ്വാസത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് വിശ്വാസവോട്ടെടുപ്പിലൂടെ തെളിയിക്കണമെന്നും ഗവർണർ ഭഗത് സിങ് കോഷിയാരി പറഞ്ഞിട്ടുണ്ട്.

സർക്കാരിന് നിലവിൽ ഭുരിപക്ഷമില്ലെന്നു കാട്ടി ബിജെപിയുടെയും മറ്റുള്ളവരുടെയും കത്തുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഗവർണർ അറിയിച്ചു. മഹാ വികാസ് അഘാഡി സഖ്യത്തിൽനിന്ന് പുറത്തുപോകാനാണ് ഭൂരിപക്ഷം എംഎൽഎമാരും ആഗ്രഹിക്കുന്നത്. എന്നാൽ നിങ്ങളുടെ എംഎൽഎമാരെ ജനാധിപത്യപരമല്ലാതെ രീതിയിൽ വിജയിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് മനസ്സിലാകുന്നതെന്നും ഗവർണർ കത്തിൽ പറഞ്ഞിരിക്കുന്നു.

അതേസമയം, മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) ബിജെപിക്ക് പിന്തുണ നൽകും. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് എംഎൻഎസ് സ്ഥാപകൻ രാജ് താക്കറെയുമായി ഫോണിൽ സംസാരിക്കുകയുണ്ടായി. ഇതിനു പിറകെയാണ് രാജ് താക്കറെ തന്റെ നിലപാട് വെളിപ്പെടുത്തിയത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ഒരു എംഎൽഎയാണ് എംഎൻഎസിന് ഉള്ളത്.

നിയമ സഭയിലെ 50 എംഎൽഎമാർ തനിക്കൊപ്പം ഉണ്ടെന്നാണ് വിമത നേതാവ് ഏക്നാഥ് ഷിൻഡെ അവകാശപ്പെട്ടിട്ടുള്ളത്. വിശ്വാസ വോട്ടെടുപ്പിൽ അതിനാൽ തനിക്ക് ഭയമൊന്നുമില്ല. ജയം ഉറപ്പാണ്. ഏക്നാഥ് ഷിൻഡെ പറഞ്ഞു. അതിനിടെ ജയിലിൽ കഴിയുന്ന എൻസിപി നേതാക്കളായ നവാബ് മാലിക്കും അനിൽ ദേശ്മുഖും വ്യാഴ്ച നടക്കാനിരിക്കുന്ന വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനായി സുപ്രീം കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.