മോദി പറഞ്ഞാൽ പുടിൻ കേൾക്കുമെന്ന് പ്രതീക്ഷ; ഇന്ത്യ ശക്തമായി പ്രതികരിക്കണമെന്നും യുക്രൈൻ

കീവ്: റഷ്യൻ ആക്രമണം അവസാനിപ്പിക്കാൻ ഇന്ത്യ ശക്തമായി ഇടപെടണമെന്ന ആവശ്യവുമായി യുക്രൈൻ അംബാസിഡർ രംഗത്ത്.ലോകം വിഷയത്തിൽ പ്രതികരിക്കുകയാണ്. ഇന്ത്യയും അതുപോലെ ഇടപെടണം. നരേന്ദ്രമോദി പറയുന്നത് പുടിൻ കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോദി ഇക്കാര്യത്തിൽ ശക്തമായി പ്രതികരിക്കണമെന്നാണ് യുക്രൈൻ ആവശ്യപ്പെടുന്നതെന്നും ഇഗോർ പോളിക വ്യക്തമാക്കി. നിരുപാധികം യുക്രൈൻ ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെടുകയാണെന്നും ശക്തമായി പ്രതികരണമെന്നും ഇന്ത്യയിലെ യുക്രൈൻ അംബാസഡർ ഇഗോർ പോളിക മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.

അതേസമയം യുദ്ധമുഖത്തുള്ള യുക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കമുള്ളവരെ തിരിച്ചുകൊണ്ടുവരാൻ നീക്കം ഇന്ത്യ ഊർജിതമാക്കി. യുക്രൈനിൽ നിന്ന് വ്യോമമാർഗമുള്ള ഒഴിപ്പിക്കൽ മുടങ്ങിയതിനാൽ കരമാർഗം തൊട്ടടുത്തുള്ള രാജ്യങ്ങളിലേക്ക് എത്തിച്ച് അവിടെ നിന്ന് വ്യോമമാർഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഇന്ത്യൻ എംബസി ആലോചിക്കുന്നത്. ഇന്ത്യൻ പൗരൻമാർക്ക് തിരികെ വരണമെങ്കിൽ പടിഞ്ഞാറൻ യുക്രൈനിലേക്ക് വരേണ്ടി വരും. എല്ലാ പൗരൻമാരോടും പാസ്പോർട്ട് നിർബന്ധമായും കയ്യിൽ കരുതണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. എംബസിയുടെ ട്വിറ്റർ, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹ്യമാധ്യമങ്ങളും തുടർച്ചയായി നിരീക്ഷിക്കണമെന്നാണ് നിർദേശം.

ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനിലുള്ളത്. ഇവരുടെയെല്ലാവരുടെയും സുരക്ഷ തങ്ങൾക്ക് പരമപ്രധാനമാണ്. അവരെയെല്ലാവരെയും പരമാവധി സുരക്ഷിതരായിത്തന്നെ പാർപ്പിക്കുമെന്നും അദ്ദേഹം വിവരിച്ചു. അതിനിടെ യുക്രൈൻ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേനന്ദ്രമോദി യോഗം വിളിച്ചു. അഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.

കിഴക്കൻ യുക്രൈന്‍റെ അതിർത്തിമേഖലകളിൽ റഷ്യൻ സൈനികവ്യൂഹങ്ങളുണ്ട്. പല നഗരങ്ങളിലും കനത്ത ആക്രമണമാണ് നടക്കുന്നത്. അതിനാൽ കിഴക്കിൽ നിന്ന് പരമാവധി മാറി, പടിഞ്ഞാറൻ അതിർത്തിയിലുള്ള പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലേക്ക് എത്താനാണ് വിദേശകാര്യമന്ത്രാലയവും എംബസിയും ആവശ്യപ്പെടാൻ സാധ്യത. റോഡ് മാർഗം അതിർത്തി കടന്ന് ഈ രാജ്യങ്ങളിലേക്ക് എത്തിച്ചാൽ ഇവിടെ നിന്ന് ഇന്ത്യയിലേക്ക് പൗരൻമാരെ കൊണ്ടുവരാം. യുക്രൈൻ പടിഞ്ഞാറൻ അതിർത്തിയിലെ മിക്ക രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് മികച്ച നയതന്ത്രബന്ധമുണ്ട്. അതിനാൽ അവിടെ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് വിദേശകാര്യമന്ത്രാലയം കണക്കുകൂട്ടുന്നത്.