ജയ് ശ്രീറാം പറയാൻ പാടില്ല, അമ്പലത്തില്‍ പോകാൻ പാടില്ല എന്നുപറയുന്നത് അംഗീകരിക്കാനാവില്ല- ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ പ്രിയ നടനാണ് ഉണ്ണി മുകുന്ദൻ. താരത്തിന്റെ പുതിയ ചിത്രമാണ് ജയ് ഗണേഷ്. മാളികപ്പുറം ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ സൈബർ ആക്രമണം താരം നേരിട്ടിരുന്നു. സമകാലിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന ഉണ്ണി മുകുന്ദൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്കൊരു ‘സോഫ്റ്റ് കോർണർ’ ഉണ്ടെന്നും മുഖ്യമന്ത്രിയില്‍ നിന്ന് പ്രധാനമന്ത്രിയിലേയ്ക്കുള്ള മോദിയുടെ വളർച്ച തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും തുറന്നു പറയുന്നു.

‘കേരളത്തില്‍ ഇപ്പോഴാണ് ബിജെപി പാർട്ടിയെന്ന തരത്തില്‍ ഒരു സാന്നിദ്ധ്യം കാണിക്കുന്നത്. തീർച്ചയായും അവർ മുന്നോട്ട് വരും. ഭാവിയില്‍ മാറ്റം വരും. കേരളത്തിലെ ജനങ്ങളാണ് അത് തീരുമാനിക്കുന്നത്. ഒരു രാഷ്ട്രീയപാർട്ടിക്കുവേണ്ടിയും ജാഥ പിടിക്കാൻ ഞാൻ പോയിട്ടില്ല. ഒരു രാഷ്ട്രീയ പ്രസ്‌താവന നടത്തിയിട്ടില്ല. എന്നിട്ടും വിമർശനങ്ങള്‍ കേട്ടു. എന്നാല്‍ ഞാനിതിനൊന്നിനും ശ്രദ്ധ നല്‍കാറില്ല.

ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സിനിമ വേണ്ടായിരുന്നുവെന്ന് അമ്മ ആദ്യമായി പറഞ്ഞു. നിർബന്ധിച്ച്‌ പൊലീസിലോ സൈന്യത്തിലോ വിട്ടാല്‍ മതിയായിരുന്നു എന്നുവരെ അമ്മയ്ക്ക് തോന്നി. എന്നാല്‍ ഞാൻ നിരപരാധിയാണെന്ന് അറിയാവുന്നതിനാല്‍ ഞാൻ ശക്തമായി തന്നെ പിടിച്ചുനിന്നു. കേരളത്തില്‍ എന്റെ സിനിമ കാണുന്ന പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ ആത്മവിശ്വാസം.

അതുകൊണ്ടുതന്നെയാണ് ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഒരു നടനെന്ന നിലയില്‍ എനിക്ക് പിടിച്ചുനല്‍ക്കാനായത്. എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ ഉപദ്രവിക്കാൻ വന്നാലും നല്ല സിനിമകള്‍ ചെയ്താല്‍ പ്രേക്ഷകർ കാണാൻ വരുമെന്ന് മനസിലായി. എനിക്ക് ഒരു ഉപദേശം നല്‍കാൻ പോലും ആളില്ലായിരുന്നു. എന്നിട്ടും 12 വർഷത്തോളം മലയാളം സിനിമാ ഇൻഡസ്‌ട്രിയില്‍ പിടിച്ചുനില്‍ക്കാൻ സാധിച്ചു. രാഷ്ട്രീയവും മതവും വേറെ വേറെയാണ്. സിനിമ വേറെയാണ്. ഞാൻ ക്രിസ്തീയ മതത്തെയും ഇസ്ളാം മതത്തെയും ബഹുമാനിക്കുന്നു. എന്നാല്‍ എന്റെ രാജ്യത്ത് ജയ് ശ്രീറാം പറയാൻ പാടില്ല, അമ്പലത്തില്‍ പോകാൻ പാടില്ല എന്നുപറയുന്നത് അംഗീകരിക്കാനാവില്ല. ജയ് ശ്രീറാം നിങ്ങള്‍ക്ക് രാഷ്ട്രീയ മുദ്രാവാക്യം ആയിരിക്കും, എന്നാല്‍ എനിക്ക് അങ്ങനെയല്ല’