മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന ആരോപണവുമായി വി മുരളീധരന്‍

മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന ആരോപണവുമായി വി. മുരളീധരന്‍. കൊവിഡ് പോസിറ്റീവായ മകള്‍ താമസിച്ച അതേ വീട്ടില്‍ നിന്നാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ എത്തിയതെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയില്‍ സ്റ്റാഫിനെ അതേ വാഹനത്തില്‍ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്രയെന്നും മുരളീധരന്‍ ആരോപിച്ചു. കൊവിഡ് നെഗറ്റീവായ ശേഷം ഏഴു ദിവസം സമ്പര്‍ക്ക വിലക്ക് അനിവാര്യമായിരിക്കെ, ആശുപത്രിയില്‍ നിന്നുള്ള മടക്കവും മുഖ്യമന്ത്രി ആഘോഷമാക്കിയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വി മുരളീധരന്‍ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൊവിഡ് പോസിറ്റീവായ മകള്‍ താമസിച്ച അതേ വീട്ടില്‍ നിന്നാണ് പിണറായി വിജയന്‍ നിരവധി പേരെ ഒപ്പം കൂട്ടി പ്രകടനമായി വോട്ട് ചെയ്യാന്‍ വന്നത്. ഏപ്രില്‍ നാലിന് ധര്‍മടത്ത് റോഡ് ഷോ നടത്തുമ്പോള്‍ തന്നെ പിണറായി വിജയന്‍ രോഗബാധിതനായിരുന്നെന്ന് മാധ്യമങ്ങള്‍ പറയുന്നു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയില്‍ സ്റ്റാഫിനെ അതേ വാഹനത്തില്‍ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. കൊവിഡ് നെഗറ്റീവായ ശേഷം ഏഴു ദിവസം സമ്പര്‍ക്ക വിലക്ക് അനിവാര്യമായിരിക്കേ, ആശുപത്രിയില്‍ നിന്നുള്ള മടക്കവും ആഘോഷമാക്കി.

കേരള മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാന്‍ ആരോഗ്യവിദഗ്ധരോ മാധ്യമ സുഹൃത്തുക്കളോ ഇല്ലാത്തത് സംസ്ഥാനത്തിന് ആകെ അപമാനമാണ്. കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസിക്കും നാട്ടുകാര്‍ക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്.