കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ജില്ലാ ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്നും റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി. പ്രതികൾ ലഹരി ഉപയോഗിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ചും ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കും. കിറ്റെക്സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പെരുമ്പാവൂര്‍ എ എസ് പി അനൂജ് പലിവാലിന്‍റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു സബ് ഇന്‍സ്പക്ടര്‍മാരുടമടങ്ങിയ 19 അംഗസംഘമാണ് അന്വേഷിക്കുന്നത്. നിലവില്‍ 164 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൂടുതല്‍ പ്രതികളുണ്ടെന്നാണ് പോലീസ് കിട്ടുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിക്കും.
കമ്പനിയില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. രാത്രിയില്‍ തോഴിലാളികള്‍ അക്രമം നടത്താനിടയായ സാഹചര്യം,തൊഴിലാളികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എന്നിവയും അന്വേഷണ പരിധിയില്‍ വരും. സംഭവത്തില്‍ തൊഴില്‍ വകുപ്പും നടപടി തുടങ്ങി.