ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പുതിയ സംസ്ഥാന പോലീസ് മേധാവി. ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറിയാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. .ഷെയ്ഖ് ദർവേഷ് സാഹിബ് നിലവിൽ ഫയർഫോഴ്സ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയാണ്. 1990 ഐ പി എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഷെയ്ഖ് ദർവേഷ് സാഹിബിനെ കൂടാതെ ജയിൽ മേധാവി കെ പദ്മകുമാറിനെയും ഡിജിപി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
ഈ മാസം അവസാനം ചീഫ് സെക്രട്ടറി വി.പി ജോയിയും പോലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നതോടെയാകും ഇരുവരും ചുമതലയേൽക്കുക. സുപ്രധാന ചുമതലകൾ നൽകിയപ്പോഴെല്ലാം വിവാദങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയ വ്യക്തിയാണ് ഷെയ്ഖ് ദർവേഷ് സാഹിബ്. കേരള കേഡറില്‍ എ.എസ്.പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്‍റ് ആയും പ്രവര്‍ത്തിച്ചു.
ഗവര്‍ണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി.എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അക്കാഡമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എം.ബി.എയും നേടി. വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിംഗ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.