സോണിയ ഗാന്ധിയെ വിമർശിച്ച് ഉപരാഷ്ട്രപതി; ലോക്സഭയും രാജ്യസഭയും പിരിഞ്ഞു

ന്യൂഡല്‍ഹി. കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുന്നുവെന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശത്തെച്ചൊല്ലി രാജ്യസഭയില്‍ ബഹളം. പരാമര്‍ശം ശരിയായില്ലെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടു. പരാമര്‍ശം അനവസരത്തിലുള്ളതും ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് ധ്വനിപ്പിക്കുന്നതുമായിരുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

സഭയ്ക്കു പുറത്ത് നടത്തിയ പ്രസ്താവനയില്‍ ചര്‍ച്ച വേണ്ടെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു സോണിയ ഗാന്ധി ഈ പരാമര്‍ശം നടത്തിയത്. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തിന്റെ പേരിലും കേന്ദ്രസര്‍വകലാശാലകളിലും ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിലും ഹിന്ദി അധ്യയന മാധ്യമമാക്കാനുള്ള നീക്കത്തെച്ചൊല്ലിയും രാജ്യസഭയില്‍ ബഹളമുണ്ടായി. നിശ്ചയിച്ചതിലും ഒരാഴ്ച മുന്‍പ് രാജ്യസഭയും ലോക്‌സഭയും പിരിഞ്ഞു.