ഫോണിൽ 34 സ്ത്രീകളുടെ വീഡിയോ; ആരോപണ വിധേയനായ സിപിഎം നേതാവിനെതിരെ അന്വേഷണം

ആലപ്പുഴ. രഹസ്യബന്ധത്തിലേര്‍പ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ സൂക്ഷിച്ച സിപിഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരേ പാര്‍ട്ടി കമ്മിഷന്‍ അന്വേഷണം തുടങ്ങി. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗമാണ് ആരോപണവിധേയന്‍. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ മഹീന്ദ്രന്‍, ജി രാജമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഈ ഏരിയ കമ്മിറ്റിയംഗത്തിനു മര്‍ദനമേറ്റിരുന്നു. അതിനിടയില്‍ മൊബൈല്‍ ഫോണ്‍ തെറിച്ചുപോയി. പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയോയെന്നറിയാന്‍ പിടികൂടിയവര്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വീഡിയോകള്‍ കണ്ടത്. ആലപ്പുഴയിലും അമ്പലപ്പുഴയിലുമായുള്ള 34 സ്ത്രീകളുടെ വീഡിയോകള്‍ ഇതിലുണ്ടായിരുന്നു.

പോലീസില്‍ പരാതിനല്‍കാതെ സിപിഎമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാനെ വിവരം ധരിപ്പിച്ചു. അദ്ദേഹമതു സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണം. ഏരിയ കമ്മിറ്റിയംഗത്തിന്റെ ലൈംഗിക പരാക്രമത്തിനെതിരേ നേരത്തേ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും അതെല്ലാം മറികടന്നാണ് ഏരിയ കമ്മിറ്റിയിലെത്തിയത്.

അന്ന് വിമര്‍ശനത്തില്‍ ഇയാള്‍ക്കൊപ്പം നിന്നവരുടെ ബന്ധുക്കളായ സ്ത്രീകളെപ്പോലും ഇയാള്‍ ദുരുപയോഗം ചെയ്തതായി പറയുന്നു. അടുപ്പംകൂടുന്ന സ്ത്രീകള്‍ക്ക് ഇയാള്‍ ഡിസൈനര്‍ ഉള്‍വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കുമായിരുന്നു. അവ മാത്രം ധരിച്ച് വീഡിയോ കോള്‍ വിളിച്ച് റെക്കോഡ് ചെയ്യുകയായിരുന്നു പതിവ്. ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങളും ഫോണിലുണ്ട്.