കെഎം ഷാജി കുടുങ്ങും, വരവിനെക്കാൾ 166% അധിക സ്വത്തെന്ന് വിജിലൻസ് കണ്ടെത്തല്‍

മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ എം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് ഇത്രയും വര്‍ധനവ് കണ്ടെത്തിയത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് വരുമാനം. 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ ഘട്ടത്തില്‍ ഉണ്ടായെന്നാണ് കണക്ക്. ഇത് വരവിനെക്കാള്‍ 166 % അധികമാണ്.

എംഎല്‍എയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ തെളിവുണ്ടെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ്‌ പറയുന്നു. കെ എം ഷാജി അനധികൃത സ്വത്ത്‌ സമ്ബാദനത്തിന്‌ തെളിവുണ്ടെന്ന്‌ കണ്ടെത്തിയ സാഹചര്യത്തില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചിരിക്കുകയാണ് ഹര്‍ജിക്കാരന്‍.‌ വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്ബാദിച്ചുവെന്ന്‌ പൊതുപ്രവര്‍ത്തകനായ അഡ്വ. എം ആര്‍ ഹരീഷ്‌ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ്‌ വിജിലന്‍സ്‌ സ്പെഷ്യല്‍ യൂണിറ്റ്‌ എസ്‌പി എസ്‌ ശശീധരന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തിയത്‌.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഷാജി നല്‍കിയ സത്യവാങ്‌മൂലത്തിലെ വരുമാനവും ആഡംബര വീട്‌ നിര്‍മാണത്തിന്‌ ചെലവഴിച്ച തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് ആരോപണം. അനധികൃതമായി നിര്‍മിച്ച ആഡംബര വീടിന്‌ 1.62 കോടി രൂപ വിലമതിക്കുമെന്നാണ്‌ കോര്‍പറേഷന്‍ അധികൃതര്‍ കണ്ടെത്തിയത്‌. നിര്‍മാണ മേഖലയിലെ വിദഗ്‌ധരുമായി സംസാരിച്ചപ്പോള്‍ ‌ നാലുകോടി രൂപയെങ്കിലും വരുമെന്ന്‌ ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ വിജിലന്‍സ്‌ കോടതിയെ സമീപിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കെ എം ഷാജി ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ്‌ കഴിഞ്ഞ വെള്ളിയാഴ്‌ച കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ കൈമാറിയത്‌.

പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്‌ വ്യക്തമാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതുവരെയും കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല. തുടര്‍ന്നാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച കോടതിയില്‍ അഡ്വ. എം ആര്‍ ഹരീഷ്‌ ഹര്‍ജി നല്‍കിയത്.