മകൾക്ക് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ ഭാര്യ മരിച്ചിട്ടും മറ്റൊരു വിവാഹത്തെ പറ്റി ചിന്തിച്ചില്ല, മകൾക്ക് വേണ്ടിയായിരുന്നു ജീവിതം

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാണ് വിവേക് ഗോപൻ. ദീപ്തിയുടെ സൂരജേട്ടൻ എന്ന് പറയുന്നതാകയും പ്രേക്ഷകർക്ക് പ്രിയം. പരസ്പരം സീരിയലിലെ അഭിനയത്തിലൂടെയാണ് മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് വിവേക് സൂരജേട്ടനായി മാറുന്നത്. പരസ്പരം പരമ്പര അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ദീപ്തി സൂരജ് ദമ്പതികൾ ഇന്നും ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ്. ഫിറ്റ്നസ് ഫ്രീക്കനായി പര്സപരത്തിലൂടെ എത്തിയ വിവേക് ഇന്ന് കാർത്തിക ദീപം പരമ്പരയിലെ അരുൺ ആണ്. ഇപ്പോഴിതാ കാർത്തിക ദീപം പരമ്പരയുടെ സെറ്റിൽ തങ്ങൾക്ക് ആഹാരം വെച്ചുവിളമ്പുന്നയാളെ കുറിച്ച് വിവേക് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. കുറിപ്പിങ്ങനെ

ഇപ്പോൾ വർക്ക് തുടങ്ങി 5 ദിവസമായി. ഞങ്ങൾക്ക് ആഹാരം വിളമ്പി തരുന്ന ഒരു ചേട്ടനെ പതിവിനേക്കാൾ കൂടുതൽ പരിചയപ്പെട്ടു. എപ്പോഴും ചിരിച്ച മുഖത്തോടെ ഇടപെടുന്ന ചേട്ടനോട് വെറുതേ വിശേഷങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ചേട്ടൻറെ ജീവിത കഥ മനസിനെ വല്ലാതെ വേദനിപ്പിച്ചു. ചെറുപ്പകാലം മുതലേ കഷ്ടകാലങ്ങളുടെ തുടക്കം. കൂലിപ്പണിയെടുത്ത് ജീവിച്ച ചേട്ടൻറെ വിവാഹമൊക്കെ കഴിഞ്ഞു. ഒരു പെൺകുട്ടി ജനിച്ചു. വളരെ സന്തോഷവാനായി കുടുംബം നോക്കിയിരുന്ന ചേട്ടൻറെ കുഞ്ഞിന് ഒന്നര വയസ് പ്രായം .കുഞ്ഞിന് മുലകൊടുത്തു കൊണ്ടിരിക്കുന്ന സമയത്ത് കുഞ്ഞിൻറെ അമ്മയ്ക്ക് പെട്ടന്ന് ഒരു വയർവേദനയുണ്ടാവുന്നു. ഹോസ്പിറ്റലിലെത്തി പ്രാഥമിക ചികിൽസക്കിടയിൽ ആ അമ്മ മരണപ്പെടുന്നു.

ജീവിതത്തിലെ ഉണ്ടായിരുന്ന സന്തോഷങ്ങൾ നഷ്ടപ്പെട്ട ചേട്ടൻ കുഞ്ഞിനെ വളർത്തി. കൂലി പണിക്കു പോകുമ്പോൾ പോലും കുഞ്ഞിനെ കൂടി കൊണ്ടുപോയി. അച്ഛൻ ജോലി ചെയ്ത സ്ഥലങ്ങൾ എല്ലായിടത്തും സങ്കടവും കളിയും ചിരിയുമൊക്കെയായി ജീവിതം മുന്നോട്ടു പോയി. മറ്റാരും സഹായത്തിനില്ലാത്ത അവസ്ഥയാണ് കാരണം. ചേട്ടൻറെ മാതാപിതാക്കൾ സുഖമില്ലാത്തവരുമാണ്. കുട്ടിയെ പഠിപ്പിച്ചു. കുട്ടിക്ക് ഏകദേശം 15 വയസുള്ളപ്പോൾ ചേട്ടന് ആദ്യത്തെ ഹാർട്ട് അറ്റാക്ക് വരുന്നു. ഭാര്യ മരിച്ചതിൽ പിന്നെ മറ്റൊരു വിവാഹത്തെ പറ്റിയൊന്നും ചിന്തിച്ചിട്ടുപോലുമില്ല. സ്വന്തം മകൾക്ക് വേണ്ടി ജീവിക്കുകയായിരുന്നു.

എന്തെങ്കിലും പറ്റി താൻ മരിച്ചു പോകും എന്ന ഭയത്തിൽ മകൾക്ക് 18 വയസ് തികഞ്ഞപ്പോൾ തന്നെ വിവാഹം നടത്തി കൊടുത്തു. ആ മകൾ സന്തോഷമായി ജീവിക്കുന്നു. പക്ഷേ ചേട്ടൻറെ കഷ്ടപാടുകൾ മാറിയിട്ടില്ല. ചേട്ടൻറെ അമ്മയും അച്ഛനും കിടപ്പു രോഗികളാണ്. ഇവിടെ ജോലി കഴിഞ്ഞ് രാത്രി വീട്ടിൽ പോയിട്ട് വേണം അവർക്ക് വേണ്ടി എന്തങ്കിലും ചെയ്യാനും സഹായിക്കാനും .രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ ജോലിസ്ഥലം പിന്നെ രാത്രി വീട്ടിലെ കാര്യകൾ – ഓരോ ജീവിതങ്ങൾ.

ഇന്ന് എൻറെ ഫോൺ ഒന്നു ചാർജ് ചെയ്ത് തരാമോന്ന് ചോദിച്ചു. ഒരു മാസത്തേക്ക് ചാർജ് ചെയ്തു കൊടുത്തു. അപ്പോൾ തന്നെ മകളെ വിളിച്ചു സംസാരിക്കുന്നതു കണ്ടു. പെട്ടന്ന് ചേട്ടൻ കരയുന്നത് കണ്ടു. എന്തു പറ്റി എന്നു ചോദിച്ചപ്പോൾ വിതുമ്പി കരഞ്ഞുകൊണ്ട് ചേട്ടൻ പറഞ്ഞു എല്ലാ ദിവസവും വിളിക്കുന്ന ഞാൻ അഞ്ചു ദിവസമായി ഞാനെൻറെ മകളുമായി സംസാരിച്ചിട്ട്. ഫോണിൽ കാശിടാൻ പറ്റാത്തതു കൊണ്ട് – ഇതൊക്കെ ചിലപ്പോൾ തമാശയായും വായിച്ചും കളയാം.പക്ഷേ. ആ അച്ഛൻ മകളെ എന്തുമാത്രം സ്നേഹിക്കുന്നു”